ഒറ്റക്കാലില്‍ ഒരു പെണ്‍കുട്ടി, കണ്ണു നനയിക്കും വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പട്‌ന- നമ്മുടെ കുട്ടികള്‍ കാറിലും സൈക്കിളിലും സ്‌കൂള്‍ വാഹനത്തിലുമായി വിദ്യാലയങ്ങളിലേക്ക് പോകുമ്പോള്‍ ബീഹാറിലെ ജുമുവിയില്‍ നിന്നുള്ള ഈ കാഴ്ച്ച ആരുടേയും കണ്ണ് നനയിക്കും.
സീമ എന്നു പേരുള്ള ഈ വിദ്യാര്‍ത്ഥിനി ദിനേനെ തന്റെ വിദ്യാലയത്തിലേക്ക് 500 മീറ്റര്‍ സഞ്ചരിക്കുന്നത് ഒറ്റക്കാലില്‍ ചാടിയാണ്.  രണ്ടു വര്‍ഷം മുമ്പ്  ട്രാക്ടടറിനടിയില്‍ പെട്ടാണ് ഒരു കാല്‍ നഷ്ടമായത്.
ഒറ്റക്കാലിലാണെങ്കിലും സ്‌കൂളിലേക്ക് നടക്കാന്‍ ഇവള്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാലയത്തില്‍ പോയി പഠിക്കുക മാത്രമല്ല സീമ ചെയ്യുന്നത്, തന്റെ നാട്ടില്‍ സ്‌കൂളില്‍ പോകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുകയും ചെയ്യുന്നുണ്ട്.
കൃത്രിമ കാല്‍ ലഭ്യമാണെങ്കിലും കൂലിപ്പണി ചെയ്തു ജീവിക്കുന്ന സീമയുടെ മാതാപിതാക്കള്‍ക്ക് അത് വാങ്ങി നല്‍കാനുള്ള  സാമ്പത്തിക ശേഷിയില്ല. ഈ സ്വപനം പൂവണിയണമെങ്കില്‍ മറ്റുള്ളവര്‍ കനിയണം. ഇതിനകം തന്നെ നിരവധി പേര്‍ സഹായവുമായി രംഗത്തു വന്നിട്ടുണ്ട്.
പത്തുവയസുകാരി സ്‌കൂളിലേക്ക് ചാടി പോകുന്ന വീഡിയോ  സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പല പ്രമുഖരും സീമയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.  സീമ രാജ്യത്തിനു മാതൃകയാകണമെന്നും രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്നും ദല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ പറഞ്ഞു. സിനിമാ നടനും നിര്‍മാതാവുമായ സോനു സൂദും സീമയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. 'ഇനി അവള്‍ ഒന്നല്ല രണ്ടു കാലില്‍ ചാടി സ്‌കൂളില്‍ പോകും. ഞാന്‍ ടിക്കറ്റ് അയക്കുന്നു, രണ്ടു കാലിലും നടക്കാന്‍ സമയമായി. എന്നാണ് സോനു പങ്കുവെച്ച കുറിപ്പ്.

 

Latest News