Sorry, you need to enable JavaScript to visit this website.

ഗ്യാന്‍വാപി ഹരജി നിലനില്‍ക്കുന്നതല്ലെന്ന് മുസ്ലിം പക്ഷം, ശിവലിംഗ അഭ്യൂഹം കോടതി അവസാനിപ്പിക്കണം

വാരണാസി- ഗ്യാന്‍വാപി മസ്ജിദ് തര്‍ക്ക കേസില്‍ ഹിന്ദു പക്ഷത്തിന്റെ ഹരജി നിലനില്‍ക്കുന്നതല്ലെന്ന വാദമുയര്‍ത്തി മുസ്ലിം ഹരജിക്കാര്‍. ജില്ലാ ജഡ്ജി ഡോ. എ.കെ. വിശ്വേശയുടെ കോടതിയിലാണ് വാദം തുടങ്ങിയത്. 1991 ലെ ആരാധനാലയ നിയമം ഉദ്ധരിച്ചാണ് മുസ്ലിം പക്ഷത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് അവകാശപ്പെട്ടത്.

മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് മുസ്ലിം പക്ഷത്തിന്റെ അഭിഭാഷകന്‍ അഭയ് യാദവ് പറഞ്ഞു.
കോടതി ഇതുവരെ ശിവലിംഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത്തരം അഭ്യൂഹങ്ങള്‍ കോടതി ഇടപെട്ട് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, 'ശിവലിംഗം' ജലധാര പോലെ തോന്നിപ്പിക്കാന്‍ അതില്‍ ദ്വാരങ്ങള്‍ തുരന്നതായി ഹിന്ദു ഹരജിക്കാരുടെ അഭിഭാഷകന്‍ വിഷ്ണു ജെയിന്‍ കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കനത്ത സുരക്ഷയില്‍ വാദം കേള്‍ക്കുന്ന കോടതിയില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെ 36 പേരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. മെയ് 30 തിങ്കളാഴ്ച ഹിന്ദു ഹരജിക്കാര്‍ വാദങ്ങള്‍ ഉന്നയിക്കും.  

 

Latest News