Sorry, you need to enable JavaScript to visit this website.

ഭരിക്കുന്നത് എൽഡിഎഫ്,എന്തും വിളിച്ചു പറയാൻ പറ്റില്ല; പി.സി.ജോർജ് വിഷയത്തിൽ മുഖ്യമന്ത്രി

കൊച്ചി- എന്തും വിളിച്ചു പറയാന്‍ കേരളത്തില്‍ പറ്റില്ലെന്നും കേരളം ഭരിക്കുന്നത് എല്‍ഡിഎഫാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വര്‍ഗീയതയെയും ഒരുപോലെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

എന്തും വിളിച്ചു പറഞ്ഞാല്‍ നാട് അംഗീകരിക്കില്ല. മതനിരപേക്ഷതക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അംഗീകരിക്കില്ല. വർഗീയ ശക്തികളോട് ഒരു തരത്തിലും ഉള്ള വിട്ട് വീഴ്ചയും  ഉണ്ടാകില്ലെന്നും കടവന്ത്രയിലെ തെരഞ്ഞെടുപ്പ്  പ്രചാരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പി സി ജോര്‍ജ് മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ബിജെപി പിന്തുണയോടെയായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. വിദ്വേഷ പ്രസംഗം നടത്തരുതെന്ന് ജോര്‍ജിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. പി.സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു. നേരത്തെ ഒളിവിൽ പോയത് പോലെ ഒളിവിൽ പോകാൻ സാധ്യത ഇല്ല. ഇത് ഒരു സമീപനത്തിൻ്റെ പ്രശ്നമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു. അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കും.

ഒരു വര്‍ഗീയ ശക്തികളെയും അഴിഞ്ഞാടാന്‍ അനുവദിക്കില്ല. അതിന്റെ ചെറുപതിപ്പാണ് ആലപ്പുഴയില് കണ്ടത്. 10 വയസ്സകാരനെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചു. കുട്ടിയെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷവർഗീയതയും നാടിനാപത്താണ്. ഇത് രണ്ടിനുമെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ വ്യാപകമായി ആക്രമിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Latest News