പി.സി.ജോർജ് ഒടുവിൽ ജയിലിലേക്ക്; വിദ്വേഷ പ്രസംഗത്തിൽ അറസ്റ്റ്

കൊച്ചി- തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം റദ്ദാക്കപ്പെട്ട മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെത്തിയ തിരുവനന്തപുരം സിറ്റി പോലീസ് സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ നേരത്തെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ എആര്‍ ക്യാമ്പിലെത്തിച്ച് പിസി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തി.

പിസി ജോര്‍ജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പിന്തുണയുമായി ബിജെപി പ്രവർത്തകരും പോലീസ് സ്റ്റേഷനു മുന്നില്‍ എത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. ഇവരെ നീക്കാന്‍ പോലീസ് ബലം പ്രയോഗിച്ചു. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പം സ്റ്റേഷനില്‍ എത്തിയ ജോര്‍ജ് നിയമത്തിനു വിധേയനാകുമെന്ന് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്.ഹിന്ദു മഹാ സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പി സി ജോര്‍ജ്, ജാമ്യം ലഭിച്ചതിന് ശേഷവും സമാന പ്രസംഗം നടത്തിയെന്ന് വെണ്ണലയിലെ വിദ്വേഷ പ്രസഗം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

വെണ്ണലയിലെ മത വിദേഷ പ്രസംഗത്തിന്റെ ടേപ്പുകളും കോടതിയില്‍ സമര്‍പ്പിച്ചു. ഇത് പരിശോധിച്ച കോടതി, ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുകയായിരുന്നു. നേരത്തെ, വെണ്ണലയിലെ മത വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

Latest News