ഗാസ സിറ്റി- പ്രതിഷേധ പ്രകടനം നടത്തിയ ഫലസ്തീനികൾക്ക് നേരെ ഇസ്രായിൽ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 17 ആയി. തെക്കൻ ഗാസയിലെ ഖാൻ യൂനിസിനു സമീപം വെള്ളിയാഴ്ച നടന്ന പ്രകടനത്തിനിടെ ഇസ്രായിൽ നടത്തിയ വെടിവെപ്പിൽ വയറിനു പരിക്കേറ്റ ഫാരിസ് അൽ റാഖിബ് എന്ന 29 കാരനാണ് ഇന്നലെ മരിച്ചതെന്ന് ഗാസ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗാസ ഇതിനു മുമ്പ് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത കൂറ്റൻ പ്രതിഷേധ പ്രകടനത്തിൽ ആയിരങ്ങളാണ് പങ്കെടുത്തിരുന്നത്. റാഖിബ് തങ്ങളുടെ അംഗമാണെങ്കിലും വെടിയേൽക്കുമ്പോൾ നിരായുധനായിരുന്നുവെന്ന് ഇസ്‌ലാമിക് ജിഹാദ് പ്രസ്താവനയിൽ പറഞ്ഞു.
വെടിയേൽക്കുന്നതിനു മുമ്പ് റാഖിബ് പരിക്കേറ്റ ഒരാളെ സഹായിക്കുന്ന ഫോട്ടോകൾ ലഭിച്ചിരുന്നു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റ ഇസ്രായിൽ വെടിവെപ്പ് സ്വതന്ത്രമായി അന്വേഷിക്കണമെന്നും യൂറോപ്യൻ യൂനിയനും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും ആവശ്യപ്പെട്ടിരിക്കയാണ്.