ബിരുദധാരിയായ കള്ളന്‍ വക്കീല്‍ വേഷത്തില്‍, ഒടുവില്‍ പിടിയില്‍

പ്രയാഗ്‌രാജ്- മോഷണം നടത്തുമ്പോള്‍ പ്രത്യേക ഡ്രസ് കോഡ് പാലിച്ചിരുന്ന കള്ളന്‍ ഒടുവില്‍ പിടിയില്‍. മോഷ്ടാക്കളുടെ സംഘത്തിന്റെ സൂത്രധാരനായ വിവേക് കുമാര്‍ പാല്‍ (22) ആണ് ഉത്തർപ്രദേശിൽ അറസ്റ്റിലായത്. കോടതി പരിസരത്ത് വാഹനങ്ങള്‍ മോഷ്ടിക്കാന്‍ എത്തുമ്പോള്‍ ഇയാള്‍ കറുത്ത പാന്റ്‌സും വെള്ള ഷര്‍ട്ടുമാണ്  ധരിക്കാറുള്ളതെന്ന് പോലീസ് പറഞ്ഞു.

കാമ്പസിലെ മറ്റ് അഭിഭാഷകരുമായി ഇടപഴകാനാണ് ഈ വേഷത്തിലെത്തിയിരുന്നത്. സംശയിക്കപ്പെടാന്‍ സാധ്യത കുറവാണെന്നാണ് ഗുണ്ടാനേതാവ് കൂടിയായ പ്രതി കരുതിയിരുന്നതെന്ന്  കേണല്‍ഗഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  അജിത് സിംഗ് ചൗഹാന്‍ പറഞ്ഞു.

ബൈക്കുകള്‍ മോഷ്ടിക്കാന്‍ മറ്റു സ്ഥലങ്ങളില്‍ പോകുമ്പോള്‍ അവിടേക്ക് അനുയോജ്യമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. കാമുകിയുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് താന്‍ വാഹന മോഷണം തുടങ്ങിയതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു.

2020ല്‍ പകര്‍ച്ചവ്യാധിയുടെ കാലത്താണ് കിഡ്ഗഞ്ച്, സിവില്‍ ലൈന്‍സ്, കേണല്‍ഗഞ്ച് എന്നിവിടങ്ങളില്‍നിന്ന് ബൈക്കുകളും മറ്റ് ഇരുചക്രവാഹനങ്ങളും മോഷ്ടിച്ചുതുടങ്ങിയത്.  വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് വാഹനങ്ങള്‍ വില്‍പന നടത്തിയിരുന്നത്. സംഘത്തില്‍ നിന്ന് 24  ബൈക്കുകള്‍ പിടിച്ചെടുത്തു. ആറ് പേരാണ് അറസ്റ്റിലായത്.

ബി.എസ് സി ബിരുദധാരിയായ വിവേക് കുമാര്‍ മോാഷ്ടിച്ച വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള നല്ല ഐഡയികള്‍ ഉണ്ടാകുമെന്ന് കരുതി സീനിയര്‍ വാഹന മോഷ്ടാക്കളെ തന്റെ സംഘത്തിലെക്ക് റിക്രൂട്ട് ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇന്ദ്ര ബഹാദൂര്‍ പാല്‍, വിജയ് കുമാര്‍ ബിന്ദ്, അര്‍ജുന്‍ സിംഗ്, മനീഷ് കുമാര്‍, ധര്‍മേന്ദ്ര കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് സംഘാംഗങ്ങള്‍.

 

Latest News