അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്:  18 വിദ്യാര്‍ഥികളടക്കം 21 പേര്‍ മരിച്ചു

ടെക്‌സസ്- അമേരിക്കയിലെ ടെക്‌സസിലുള്ള സ്‌കൂളില്‍ 18കാരന്‍ നടത്തിയ വെടിവെപ്പില്‍ മരണം 21 ആയി. 18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ടെക്‌സാസ് റോബ് എലിമെന്ററി സ്‌കൂളില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. 18കാരന്‍ കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. രണ്ട് വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് പറഞ്ഞു. അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇയാളെ പോലീസ് വെടിവച്ചു കൊന്നു.
സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ സ്‌കൂളില്‍ വെടിവെപ്പ് നടത്താനെത്തിയത്. 2021 നുശേഷം അമേരിക്കയില്‍ നടക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും രൂക്ഷമായ വെടിവെപ്പാണ് ടെക്‌സസിലെ സ്‌കൂളിലുണ്ടായത്. 20 വിദ്യാര്‍ഥികളും ആറ് സ്‌കൂള്‍ ജീവനക്കാരുമാണ് അന്ന് കൊല്ലപ്പെട്ടതെന്ന് എ.എഫ്.പി റിപ്പോര്‍ട്ടുചെയ്തു.രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാന്‍ വൈറ്റ് ഹൗസ് നിര്‍ദ്ദേശം നല്‍കി. പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. നടന്നത് ഹൃദയഭേദകമായ സംഭവമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു
 

Latest News