കൊളംബോ- സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ നിന്ന് ജനങ്ങളുടെ പലായനം തുടരുന്നു.അധികൃതരുടെ കണ്ണുവെട്ടിച്ച് നിരവധി പേരാണ് അനധികൃതമായി കടൽവഴി രാജ്യം വിടാൻ ശ്രമിക്കുന്നത്. ട്രിങ്കോമാലി വഴി രാജ്യം വിടാൻ ശ്രമിച്ച 67 പേരെ ശ്രീലങ്കൻ നാവിക സേന ഇന്നലെ അറസ്റ്റ് ചെയ്തു.ട്രിങ്കോമാലി,സള്ളിസമ്പൽത്തീവ് എന്നിവിടങ്ങളിൽ നാവിക സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിലാവേലിയുടെ നേവൽ ഡോക് യാർഡിനോട് ചേർന്ന് കടൽമാർഗം രാജ്യവിടാനെത്തിയ 12 യുവാക്കളെ അറസ്റ്റ് ചെയ്തു. ട്രിങ്കോമാലിയിൽ വെച്ച് 55 പേരും അറസ്റ്റിലായിട്ടുണ്ട്.ഇവർ വിദേശ രാജ്യങ്ങളിലേക്ക് കടക്കാനായി ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് നാവിക സേനാ അധികൃതർ പറഞ്ഞു.അറസ്റ്റിലായവരെ പോലീസ് സുരക്ഷാ കേന്ദ്രങ്ങളിൽ താമസിപ്പിച്ചിരിക്കുകയാണ്. അവരുടെ യാത്രാവിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. കടൽ മാർഗമുള്ള അനധികൃത യാത്ര അപകടകരമാണെന്നും ജനങ്ങൾ ഇതിന് ശ്രമിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.