പ്രസംഗത്തെ തുടര്‍ന്ന് ലഹള ഉണ്ടായിട്ടില്ലെന്ന് പി.സി.ജോര്‍ജിന്റെ വാദം, ഉത്തരവ് ബുധനാഴ്ച

തിരുവനന്തപുരം- കിഴക്കേക്കോട്ട പ്രിയദര്‍ശിനിയില്‍ നടന്ന ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം.എല്‍.എ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയില്‍ തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി 25 ന് ഉത്തരവ് പുറപ്പെടുവിക്കും.

പി.സി.ജോര്‍ജ് എറണാകുളം വെണ്ണല ശിവക്ഷേത്ര സപ്താഹ യജ്ഞത്തില്‍ നടത്തിയ പ്രസംഗത്തിന്റെ  സി.ഡി കോടതിയില്‍  പ്രദര്‍ശിപ്പിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഹൈടെക് സെല്‍ ഉദ്യോഗസ്ഥര്‍ ഹാജരായി വീഡിയോ പ്രദര്‍ശിപ്പിച്ചത്.

എറണാകുളം വെണ്ണല ശിവക്ഷേത്രത്തില്‍ നടത്തിയ പ്രസംഗ സി.ഡി  കോടതിയില്‍ പ്രദര്‍ശിപ്പിക്കാന്‍ മജിസ്‌ട്രേട്ട് എ.അനീസ ഹൈടെക് സെല്ലിനും ഫോര്‍ട്ട് പോലീസിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ സിഡി കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്.

കിഴക്കേക്കോട്ട വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ പി.സി ജോര്‍ജിന്് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. കോടതിയില്‍ പ്രദര്‍ശിപ്പിച്ച ഉള്ളടക്കം കണ്ട ശേഷം ജാമ്യം റദ്ദാക്കണമോ ജാമ്യത്തില്‍ തുടരാന്‍ അനുവദിക്കണമോയെന്ന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേ സമയം പി.സിയുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അവര്‍ത്തിച്ചു. എന്നാല്‍ പ്രതിക്ക് മത വികാരം വ്രണപ്പെടുത്തണമെന്നോ ലഹളയുണ്ടാക്കണമെന്നോയെന്ന  യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്നും പ്രതിയുടെ പ്രസംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് യാതൊരു വര്‍ഗ്ഗീയ ലഹളയുമുണ്ടായിട്ടില്ലെന്നും ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും  പ്രതിഭാഗം വാദിച്ചു.
ജാമ്യം നല്‍കിയത് നിയമ പരമായാണെന്നും കോടതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും വിചാരണ കോടതി കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവേ വ്യക്തമാക്കിയിരുന്നു. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം ജാമ്യം അനുവദിച്ച അതേ കോടതിക്ക് ജാമ്യം റദ്ദാക്കാന്‍ നിയമപരമായ പരിമിതികളുണ്ട്. പ്രതിക്ക് നല്‍കിയ സ്വാതന്ത്ര്യം പ്രതി ദുരുപയോഗപ്പെടുത്തിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ അതേ കോടതിക്ക് ജാമ്യം റദ്ദാക്കാന്‍ നിയമപരമായി സാധിക്കുകയുള്ളു.

 

Latest News