വിനോദ സഞ്ചാര മേഖലയിലെ രഹസ്യ ദൃശ്യം ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചെന്ന് സംശയം

തലശ്ശേരി ഓവര്‍ ബറീസ് ഫോളിക്ക് പിറകിലെ മതിലിന് സമീപത്ത് നിന്ന് സംഘം പകര്‍ത്തിയ ദൃശ്യം

തലശ്ശേരി- വിനോദ സഞ്ചാര മേഖലകളിലെത്തുന്ന  കമിതാക്കളുടെ രഹസ്യ ദൃശ്യം പകര്‍ത്തുന്ന സംഘം ഇവ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍  ഉപയോഗിച്ചുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ദൃശ്യം പകര്‍ത്തിയ ഒരാളെ കൂടി തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ദൃശ്യത്തില്‍ പതിഞ്ഞ ഒരു യുവതി സംഭവം സോഷ്യല്‍ മീഡിയയില്‍ കൂടി വൈറലായതോടെ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു.
തലശ്ശേരി കോട്ട, ഓവര്‍ബറീസ് ഫോളി, സീ വ്യൂ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ എത്തുന്ന കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങളാണ് സംഘം ഒളിഞ്ഞിരുന്ന് പകര്‍ത്തുന്നത്. ഞായറാഴ്ച പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. തലശ്ശേരി ഓവര്‍ബറീസ് ഫോളിയുടെ മുകളില്‍ പഴയ കോട്ടക്ക് സമീപത്ത് നിന്നാണ് ഈ സംഘം കൂടുതല്‍ ദൃശ്യങ്ങളും പകര്‍ത്തിയത.് ഇവിടെയുള്ള മതിലിന് സമീപത്ത് നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് കൂടുതലായും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചത.് ഇങ്ങിനെ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റുകളില്‍ അപ് ലോഡ് ചെയ്തതായും പോലീസ് കണ്ടെത്തിയിരുന്നു. ഇങ്ങിനെ അപ് ലോഡ് ചെയ്യുന്ന സംഘം വലിയ തോതില്‍ പണം കൈക്കലാക്കുന്നുണ്ടോയെന്നും സംശയമുണ്ട്.

ഇതിനിടെ തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യത്തില്‍ തെളിഞ്ഞ് കാണുന്ന പാനൂര്‍ മേഖലയിലെ ഒരു യുവതി സംഭവം വിവാദമായതോടെ ആത്മഹത്യക്ക് ശ്രമിച്ചതായും പറയപ്പെടുന്നു. ദൃശ്യം പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ പുല്ലൂക്കര സ്വദേശിയായ ബധിരനായ യുവാവിനെ പോലീസ് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. ആശാരി തൊളിലാളിയായ യുവാവ് ഏറെ നാളുകളായി തലശ്ശേരി മേഖലയിലെ വിനോദ സഞ്ചാര മേഖലയില്‍ നിന്ന് ഇത്തരത്തിലുള്ള ദൃശ്യം പകര്‍ത്തുന്നയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
സ്‌കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥിനികളുള്‍പ്പെടെയുള്ള കമിതാക്കളുടെ രസഹ്യദൃശ്യങ്ങളാണ് പോണ്‍സൈറ്റുകളിലുള്‍പ്പെടെ അപ് ലോഡ് ചെയ്തത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ പോലീസ് ഇത് ചിത്രീകരിച്ച സംഘത്തിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് പിടിച്ചെടുത്തു. ദൃശ്യത്തില്‍ ഉള്‍പ്പെട്ടവരെ പോലീസ് ബന്ധപ്പെട്ടെങ്കിലും ഇതില്‍ ഒരാള്‍ക്ക് മാത്രമേ പരാതിയുണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ വീട്ടുകാരും നാട്ടുകാരും അറിയുന്നതിലുള്ള മാനക്കേടൊര്‍ത്ത് പരാതിപ്പെട്ടില്ല. എന്നാല്‍ ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി വൈറലായതോടെ ഇതിലുള്‍പ്പെട്ട വിദ്യാര്‍ത്ഥിനികളുള്‍പ്പെടെയുള്ളവര്‍ ഭയന്നിരിക്കുകയാണ്.
ദൃശ്യം പകര്‍ത്തിയവര്‍ക്കും ദൃശ്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും ഒരു പ്രമുഖ രാഷട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് കണ്ടതോടെ പോലീസും പിന്നോട്ടടിച്ചിരിക്കുകയാണ്. പോലീസിന് ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ പോലും സാധിക്കുന്നില്ല. ഇതിന് പുറമെ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത് വിനോദ സഞ്ചാര കേന്ദ്രത്തിന്  കളങ്കം ചാര്‍ത്തുമെന്ന് രാഷ്ട്രീയ നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ വിളിച്ച് പറയുകയും വാര്‍ത്തകള്‍ വരാതിരിക്കാന്‍ ശ്രമം നടത്തുകയും ചെയ്യുകയാണ്.
കമിതാക്കളുടെ കളികള്‍ മറഞ്ഞിരുന്ന് മൊബൈല്‍ കാമറ വഴി ചിത്രീകരിച്ച് അത് കാണിച്ച് അവരെ പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയോയെന്നും പോലീസ് പരിശോധന നടത്തുകയാണ്. സമൂഹത്തിലെ ഉന്നത കുടുംബത്തില്‍പ്പെട്ട കുട്ടികളാണ് ഏറെയും ദൃശ്യങ്ങളില്‍ പതിഞ്ഞ് കാണുന്നത്. അതിനാല്‍ തന്നെ ഇത്തരക്കാരില്‍ നിന്ന് പണം തട്ടിയെടുത്തോയെന്നാണ് പോലീസിന് സംശയം.

 

 

 

Latest News