യുവതി ഭര്‍തൃ വീട്ടിലെ അലമാരയില്‍  തൂങ്ങിമരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു 

അഴിയൂര്‍-യുവതി ഭര്‍തൃ വീട്ടിലെ അലമാരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം  ക്രൈംബ്രാഞ്ച്  അന്വേഷിക്കുന്നു. അഴിയൂര്‍ സ്വദേശിനി റിസ്വാന(21)യുടെ മരണത്തിലാണ് കുടുംബം ഭര്‍ത്താവിനെതിരെ രംഗത്തുവന്നിരിക്കുന്നത്. റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍തൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകള്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖ് പ്രതികരിച്ചത്. ഭര്‍ത്താവ് ഷംനാദ്, ഭര്‍തൃസഹോദരി എന്നിവര്‍ നിരന്തരം ഉപദ്രവിച്ചിരുന്നു. തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.റിസ്വാന മരിച്ചവിവരം പോലീസില്‍ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയില്‍ എത്തിക്കുന്നതിലും കാലതാമസമുണ്ടായി. റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. മേയ് ആദ്യവാരമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തിന്റെ ആവശ്യപ്രകാരം ആണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.


 

Latest News