സൗദിയില്‍ കോഴിയിറച്ചി വില ഉയര്‍ത്തി

റിയാദ് - സൗദിയിലെ പൗള്‍ട്രി കമ്പനികള്‍ കോഴിയിറച്ചി വില അര റിയാല്‍ മുതല്‍ ഒരു റിയാല്‍ വരെ ഉയര്‍ത്തി. ഒരു കിലോ തൂക്കമുള്ള കോഴിയിറച്ചി പേക്കറ്റിന്റെ വില 17 റിയാലില്‍ നിന്ന് 18 റിയാലായാണ് കമ്പനികള്‍ ഉയര്‍ത്തിയിരിക്കുന്നത്. 700 ഗ്രാം പേക്കറ്റ് കോഴിയിറച്ചി വില 14 റിയാലില്‍ നിന്ന് 15 റിയാലായും 800 ഗ്രാം പേക്കറ്റിന്റെ വില 15 റിയാലില്‍ നിന്ന് 16 റിയാലായും 900 ഗ്രാം പേക്കറ്റിന്റെ വില 16 റിയാലില്‍ നിന്ന് 17 റിയാലായും 1,100 ഗ്രാം പേക്കറ്റിന്റെ വില 18 റിയാലില്‍ നിന്ന് 18.50 റിയാലായും 1,200 ഗ്രാം പേക്കറ്റിന്റെ വില 18.50 റിയാലില്‍ നിന്ന് 19 റിയാലായും 1,300 ഗ്രാം പേക്കറ്റിന്റെ വില 19 റിയാലില്‍ നിന്ന് 20 റിയാല്‍ ആയുമായാണ് കമ്പനികള്‍ ഉയര്‍ത്തിയിരിക്കുന്നത്.
ദിവസങ്ങള്‍ക്കു മുമ്പ് കോഴിത്തീറ്റ ഫാക്ടറികള്‍ കോഴിത്തീറ്റ വില ടണ്ണിന് 75 റിയാല്‍ മുതല്‍ 112 റിയാല്‍ വരെ ഉയര്‍ത്തിയിരുന്നു. മെയ് 15 നാണ് കോഴിത്തീറ്റ വില നാലു മുതല്‍ അഞ്ചു ശതമാനം വരെ ഫാക്ടറികള്‍ ഉയര്‍ത്തിയത്. വൈകാതെ പൗള്‍ട്രി കമ്പനികള്‍ കോഴിയിറച്ചി വിലയും ഉയര്‍ത്തുകയായിരുന്നു.
കോഴിത്തീറ്റ വില നിരന്തരം വര്‍ധിക്കുന്നത് ഉല്‍പാദന ചെലവ് ഉയര്‍ത്തുകയാണെന്ന് പൗള്‍ട്രി കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. പൗള്‍ട്രി ഫാമുകളുടെ ഉല്‍പാദന ചെലവിന്റെ 60 ശതമാനവും കോഴിത്തീറ്റ ഇനത്തിലാണ് ചെലവാകുന്നത്. കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള മുട്ടയുടെ വിലയും കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഉയര്‍ന്നതും കോഴിയിറച്ചി വില ഉയര്‍ത്താന്‍ കമ്പനികളെ പ്രേരിപ്പിച്ച ഘടകമാണ്. കഴിഞ്ഞ നവംബറില്‍ കോഴിക്കുഞ്ഞുങ്ങളുടെ വില 11 ശതമാനം തോതില്‍ വര്‍ധിച്ചിരുന്നു. കോഴിക്കുഞ്ഞുങ്ങളുടെ വില 2.25 റിയാലില്‍ നിന്ന് 2.50 റിയാലായാണ് ഉയര്‍ന്നത്. കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള മുട്ടയുടെ വില 25 ശതമാനം തോതിലും വര്‍ധിച്ചിട്ടുണ്ട്. മുട്ടയുടെ വില രണ്ടു റിയാലോളമായി ഉയര്‍ന്നിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കോഴിത്തീറ്റ വില ഓരോ മാസംതോറുമെന്നോണം വര്‍ധിച്ചുവരികയാണ്. ഇതാണ് കോഴിയിറച്ചി വില ഉയര്‍ത്താന്‍ കമ്പനികളെ നിര്‍ബന്ധിതമാക്കിയതെന്ന് പൗള്‍ട്രി ഫാം ഉടമ രിദ അല്‍നഗ്‌മോശ് പറഞ്ഞു. മെയ് മധ്യം മുതലാണ് കോഴിത്തീറ്റ ഫാക്ടറികള്‍ വില ഉയര്‍ത്തിയത്. ഇപ്പോള്‍ കോഴിത്തീറ്റ വില ടണ്ണിന് 1,865 റിയാല്‍ മുതല്‍ 2,075 റിയാല്‍ വരെയാണ്. ഏപ്രിലില്‍ ഇത് 1,790 റിയാല്‍ മുതല്‍ 1,967 റിയാല്‍ വരെയായിരുന്നു.

 

Latest News