Sorry, you need to enable JavaScript to visit this website.

ജിദ്ദ പ്രവാസിയുടെ ദുരൂഹ മരണം;  ഏഴ് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം- വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിലെത്തി വീട്ടിലേക്ക് മടങ്ങവേ മര്‍ദനമേറ്റ പ്രവാസി മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലാണ് മരിച്ചത്. കേസില്‍ ഏഴു പേരെ കസ്റ്റഡിയിലെടുത്തു.അബ്ദുള്‍ ജലീലിനെ ആശുപത്രിയിലാക്കിയ ശേഷം മുങ്ങിയ മേലാറ്റൂര്‍ ആക്കപ്പറമ്പ് സ്വദേശി യഹിയയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇയാളാണ് കേസിലെ മുഖ്യസൂത്രധാരന്‍ എന്നാണ് പോലീസ് സംശയിക്കുന്നത്.കാറില്‍ ഇയാള്‍ അബ്ദുള്‍ ജലീലിനെ ആശുപത്രിയിലെത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
വെള്ളക്കാറിലാണ് രാവിലെ  അബ്ദുള്‍ ജലീലിനെ എത്തിച്ചത്. ഡ്രൈവിംഗ് സീറ്റിലായിരുന്നു യഹ്യ. ജലീലിനെ പിന്നിലെ സീറ്റില്‍ കിടത്തിയിരിക്കുകയായിരുന്നു. ജലീലിന്റെ ശരീരമാകെ മര്‍ദ്ദനമേറ്റ പാടുകളാണുള്ളത്. യഹ്യ ഒളിവിലാണ്. അബ്ദുള്‍ ജലീലിന്റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജലീല്‍ ഇന്നലെയാണ് മരിച്ചത്.
ഈ മാസം പതിനഞ്ചിനാണ് ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. സുഹൃത്തിനൊപ്പമാണെന്ന് കുടുംബത്തെ അറിയിച്ചു. പിന്നീട് വിവരമൊന്നുമില്ലാതായി. ഇതോടെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാലു ദിവസത്തിന് ശേഷം ഗുരുതര പരിക്കുകളോടെ ജലീലിനെ ഒരാള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യാഹിയയാണ് ആശുപത്രിയിലെത്തിച്ചതെന്ന് തിരിച്ചറിഞ്ഞത്.വീട്ടുകാര്‍ വരേണ്ടതില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം താന്‍ വീട്ടിലേക്ക് എത്താമെന്നും അബ്ദുല്‍ ജലീല്‍ തന്നെ ഫോണില്‍ വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നാണ് ഭാര്യ പറയുന്നത്.
15 ന് നാട്ടിലെത്തിയ ജലീലിനെ കൂട്ടിക്കൊണ്ട് വരുന്നതിന് വേണ്ടി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടെങ്കിലും വഴിയില്‍ വെച്ച് വരേണ്ടതില്ലെന്ന് വിളിച്ച് പറഞ്ഞു. അങ്ങനെ ഞങ്ങള്‍ തിരികെ വീട്ടിലേക്ക് വന്നു. രാത്രി  പത്ത് മണിയോടെ വീട്ടിലേക്ക് വിളിച്ച് ഇന്ന് വരാനാകില്ലെന്നും നാളെ രാവിലെയെത്താമെന്നും അറിയിച്ചു. പിറ്റേന്നും ഫോണില്‍ വിളിച്ച് ഇത് തന്നെ സംഭവിച്ചു. 18 ാം തിയ്യതി വരെയിങ്ങനെ സംഭവിച്ചു. പിന്നെ ഒരു ഫോണ്‍ കോളോ വിവരങ്ങളോ ഇല്ലാതായി. ദിവസങ്ങളോളം കാണാതായതോടെ അഗളി സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസില്‍ പരാതി നല്‍കി തിരികെയെത്തിയപ്പോള്‍ വീട്ടിലേക്ക് ഭ!ര്‍ത്താവ് ജലീലിന്റെ കോള് വന്നു. നാളെ വീട്ടിലേക്ക് വരുമെന്നും പോലീസില്‍ പരാതി നല്‍കിയതെന്തിനാണെന്നും ചോദിച്ചു. പോലീസില്‍ നല്‍കിയ കേസ് പിന്‍വലിക്കാനും പറഞ്ഞു. പിറ്റേന്നും ഭര്‍ത്താവ് വീട്ടിലേക്ക് വന്നില്ല. പക്ഷേ  ഫോണില്‍ വിളിച്ചു, കേസ് പിന്‍വലിച്ചോയെന്ന് ചോദിച്ചു. കേസ് പിന്‍വലിച്ചിരുന്നില്ലെങ്കിലും പിന്‍വലിച്ചതായി മറുപടി പറഞ്ഞു. എവിടെയാണുള്ളതെന്ന എന്റെ ചോദ്യത്തിന് സ്ഥലം അറിയില്ല എന്നാണ് മറുപടി നല്‍കിയത്.
 

Latest News