Sorry, you need to enable JavaScript to visit this website.

കട്ടപ്പുറത്തായ ബസുകൾ കുട്ടികളുടെ തലയിൽ കെട്ടിവെക്കരുത് -ഫ്രറ്റേണിറ്റി 

തിരുവനന്തപുരം- പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കെട്ടിടങ്ങൾ ഇല്ലാത്ത സ്‌കൂളുകൾക്ക് ക്ലാസ്മുറികൾക്കു പകരം പൊളിക്കാൻ വെച്ച ലോ ഫ്‌ളോർ ബസുകൾ നൽകുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വിദ്യാർഥികളോടും വിദ്യാഭ്യാസ അവകാശങ്ങളോടുമുള്ള പരസ്യമായ പരിഹാസമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആക്ടിംഗ് പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ. 
ഖജനാവിൽ നിന്ന് കോടികൾ ചെലവിട്ട് പൊതു ഗതാഗതത്തിന് വാങ്ങി നഷ്ടത്തിലായി പൊളിക്കാൻ തീരുമാനിച്ച ലോ ഫ്‌ളോർ ബസുകളാണ് സ്‌കൂളുകളിൽ ക്ലാസ് മുറികളാക്കുമെന്ന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നടപടി അംഗീകരിക്കാനാവില്ല.
മതിയായ അടിസ്ഥാന സൗകര്യങ്ങളും ക്ലാസ്മുറികളുമെല്ലാം വിദ്യാർഥികളുടെ അവകാശമാണ്. അത് ഉറപ്പു വരുത്തൽ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത് ഉറപ്പാക്കുന്നതിന് പകരം സർക്കാരിന്റെ വികലമായ സമീപനങ്ങളും പരീക്ഷണങ്ങളും വിദ്യാർഥികളുടെ തലയിൽ കെട്ടി വെക്കുന്ന നീക്കം അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ക്ലാസ് മുറികൾ പണിയുന്നതിന് കെ.ഇ.ആർ മാനദണ്ഡങ്ങളും, വ്യക്തമായ നിർദേശങ്ങളും നിലവിലുണ്ടായിരിക്കെ ഇത്തരം വികലമായ നടപടികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കൂടി കൂട്ടുനിൽക്കുന്നത് പ്രതിഷേധാർഹമാണ്. മാറി വരുന്ന കാലാവസ്ഥകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാനും, ക്ലാസ് മുറികൾ നൽകുന്ന പഠനാനുഭവങ്ങൾ നൽകാനും ലോ ഫ്‌ളോർ ബസുകൾക്കാവില്ല. കോടികൾ ചെലവിട്ട് വാങ്ങിയ ബസുകൾ പ്രവർത്തന രഹിതമായതിന്റെയും, സർവീസ് മുടങ്ങിപ്പോയതിലും ഗതാഗത വകുപ്പിലെ അഴിമതികളുടെയുമെല്ലാം കാരണം കൊണ്ട് പ്രതിസന്ധിയിലായ ഗതാഗത വകുപ്പ് മുഖം രക്ഷിക്കുന്നതിന് ഭാവി പിഴയൊടുക്കേണ്ടവരല്ല വിദ്യാർഥികൾ.
വിവിധ സ്‌കൂളുകളും ലോ ഫ്‌ളോർ ബസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട് എന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് മതിയായ കെട്ടിടങ്ങളും ക്ലാസ് മുറികളും ഇല്ലാത്ത നിരവധി സ്‌കൂളുകൾ ഇനിയുമുണ്ട് എന്നതിന്റെ ഉദാഹരണം മാത്രമാണ്. മതിയായ സീറ്റുകളുടെയും സ്‌കൂൾ കെട്ടിടങ്ങളുടെയും അപര്യാപ്തത മലബാർ ജില്ലകളിലെ സ്ഥിരം കാഴ്ചയാണ്. കൊട്ടിയാഘോഷിക്കുന്ന ഹൈടെക്, പൊതു വിദ്യാഭ്യാസ സംരക്ഷണം തുടങ്ങിയ സർക്കാർ മുദ്രാവാക്യങ്ങൾ കാപട്യമാണെന്നതിന്റെ തെളിവ് കൂടിയാണ് സർക്കാരിന്റെ ഈ പുതിയ നടപടികൾ.
വിദ്യാർഥി അവകാശങ്ങളോട് വികലമായ നടപടികളും സമീപനങ്ങളുമായി മുന്നോട്ട് പോകുന്ന സർക്കാർ നടപടികളെ ശക്തമായ പ്രതിഷേധങ്ങളുമായി തെരുവിൽ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് ഫ്രറ്റേണിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.
 

Latest News