Sorry, you need to enable JavaScript to visit this website.

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന്റെ  കൈപ്പത്തി അറ്റു, സമ്മാനം നല്‍കിയതൊരു കാമുകന്‍   

അഹമ്മദാബാദ്- വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരന്റെ കൈപ്പത്തി അറ്റു. ഗുജറാത്തിലെ നവസാരി ജില്ലയിലാണ് സംഭവം. നവവരനായ ലതീഷ് ഗാവിത്തിനും സഹോദരന്റെ മകനും മൂന്ന് വയസുകാരനുമായ കുട്ടിക്കും പൊട്ടിത്തെറിയില്‍ പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കന്‍ ഗുജറാത്തിലെ നവസാരി ജില്ലയിലെ വന്‍സ്ദ താലൂക്കിലെ ഗംഗാപൂര്‍ ഗ്രാമത്തിലാണ് സംഭവം. വധുവിന്റെ സഹോദരിയുടെ മുന്‍ കാമുകന്‍ നല്‍കിയ സമ്മാനമാണ് പൊട്ടിത്തെറിച്ചത്. രണ്ട് മാസം മുന്‍പ് ഇയാളുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചിരുന്നു. ഇതിന്റെ പകയായിട്ടാണ് സ്‌ഫോടകവസ്തു സമ്മാനമായി നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മെയ് പന്ത്രണ്ടിനാണ് വിവാഹം നടന്നത്. ചൊവ്വാഴ്ച ലതീഷ് സമ്മാനങ്ങള്‍ തുറക്കുന്നതിനിടെ അവയിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ശക്തമായ പൊട്ടിത്തെറിയില്‍ ലതീഷിന്റെ കണ്ണുകള്‍ക്ക് പരിക്കേല്‍ക്കുകയും ഇടതു കൈത്തണ്ടയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് വയസുകാരന് പരിക്കേറ്റു. ഇരുവരെയും പ്രദേശത്തെ നവസാരിയിലെ സര്‍ക്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലതീഷിന്റെ കൈപ്പത്തി അറ്റ് പോയതായി പ്രദേശവാസിയെ ഉദ്ധരിച്ച് 'ഇന്ത്യ ടിവി' റിപ്പോര്‍ട്ട് ചെയ്തു.
സമ്മാനമായി നല്‍കിയ കളിപ്പാട്ടം റീചാര്‍ജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പൊട്ടിത്തെറിയുണ്ടാകുമ്പോള്‍ ലതീഷിന്റെ ഒപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. വലിയ ശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. രാജു ധന്‌സുഖ് പട്ടേല്‍ എന്നയാളാണ് സമ്മാനം നല്‍കിയത്. യുവാവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
 

Latest News