പട്‌ന- അപ്രതീക്ഷിത പ്രളയത്തിൽ മുങ്ങി അസം. സംസ്ഥാനത്തെ 26 ജില്ലകളിലെ 1089 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ഒമ്പത് പേർ മരിക്കുകയും അനേകം പേർ കുടുങ്ങിക്കിടക്കുകയും ചെയ്യുന്നു. രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ടിരിക്കുകയാണ്. പലിയടത്തും മണ്ണിടിച്ചിലുണ്ടായതാണ് പ്രതിസന്ധി ഇരട്ടിയാക്കുന്നത്. കൂടാതെ വൈദ്യുതി തടസപ്പെട്ടതും ഗതാഗത സൗകര്യമില്ലാത്തതും വെല്ലുവിളിയാണ്.കാച്ചർ, ഉദൽഗുരി, ദിമ ഹസാവോ, നാഗാവ്, ലഖിംപൂർ എന്നിവിടങ്ങളിലാണ് പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിരവധി പേരെ കാണാനില്ല. നാല് ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. പലപ്പോഴും അപ്രതീക്ഷിത പ്രളയമുണ്ടാകുന്ന സംസ്ഥാനമാണ് അസം. പ്രകൃതി ക്ഷോഭത്തിൽ വിലപ്പിടിപ്പുള്ള രേഖകൾ നശിച്ചുപോകുന്നത് അസം ജനതയെ ആശങ്കയിലാഴ്ത്തുന്നു.