പാട്ട് കേട്ടപ്പോള്‍ നൃത്തം ചെയ്യാന്‍ തോന്നിയെന്ന് എം.എല്‍.എ; പദവി ഓര്‍മിപ്പിച്ച് പാര്‍ട്ടി

പട്‌ന- ബിഹാറില്‍ വിവാഹ വേദിയില്‍ പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുകയും പണം  വലിച്ചെറിയുകയും ചെയ്ത ബിഹാറിലെ ജനതാദള്‍ എം.എല്‍.എക്കു നേരെ രൂക്ഷ വിമര്‍ശം.

ഭഗല്‍പുരില്‍ നിന്നുള്ള എം.എല്‍.എ ഗോപാല്‍ മണ്ഡലാണ് വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായത്.   ഫത്തേപൂരില്‍ നടന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഒരു പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്തത്.

ഗോപാല്‍ മണ്ഡല്‍ പെണ്‍കുട്ടിക്ക് അന്തരീക്ഷത്തിലൂടെ ചുംബനം നല്‍കുകയും തന്റെ വസ്ത്രം മുകളിലേക്ക് ഉയര്‍ത്തുകയും കൈവശമുണ്ടായിരുന്ന പണം പെണ്‍കുട്ടിക്ക് നേരെ വലിച്ചെറിയുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ   പാര്‍ട്ടി നേതൃത്വത്തില്‍നിന്നു തന്നെയാണ് വലിയ വിമര്‍ശനം ഉയര്‍ന്നത്. പദവിക്കൊത്ത് പെരുമാറണമെന്നും മാന്യത കാത്തുസൂക്ഷിക്കണമെന്നും ജെ.ഡി.യു നേതൃത്വം ഗോപാല്‍ മണ്ഡലിനോട് ആവശ്യപ്പെട്ടു.

പാട്ട് കേട്ടപ്പോള്‍ നൃത്തം ചെയ്യാന്‍ കൊതി തോന്നിയെന്നും ഒരു കലാകാരനെ നൃത്തം ചെയ്യുന്നതില്‍നിന്ന് തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഗോപാല്‍ മണ്ഡല്‍ പറഞ്ഞു.

 

Latest News