യു.പിയില്‍ മകന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ച മുസ്ലിം സ്ത്രീയെ വെടിവെച്ചു കൊന്നു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ മകളുടെ വിവാഹത്തിന് ഒരുക്കങ്ങള്‍ നടത്തുകയായിരുന്ന മുസ്ലിം വീട്ടില്‍ മാതാവിനെ പോലീസ് വെടിവെച്ചുകൊന്നു.  ഗോഹത്യക്കേസില്‍ പ്രതിയായ മകനെ കസ്റ്റഡിയിലെടുക്കുന്നതിനെ ചെറുക്കാന്‍ ശ്രമിച്ച റോഷ്‌നി എന്ന 53 കാരിയെയാമ് സിദ്ധാര്‍ത്ഥ നഗര്‍ ജില്ലയില്‍ പോലീസുകാരന്‍ വെടിവച്ച് കൊന്നത്.
രാത്രി 15-20 പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീട്ടില്‍ അതിക്രമിച്ചുകയറിയെന്നും കൃത്യമായ കാരണം പറയാതെ സഹോദരന്‍ അബ്ദുറഹ്മാനെ ചോദിക്കുകയായിരുന്നുവെന്നും റോഷ്‌നിയുടെ മറ്റൊരു മകനായ മുഹമ്മദ് ഫാറൂഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം 22 ന് നടക്കാനിരിക്കുന്ന സഹോദരി റാബിയയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അബ്ദുറഹ്മാന്‍ മുംബൈയില്‍ നിന്ന് മെയ് ഒമ്പതിന് നാട്ടിലെത്തിയത്.
അബ്ദുറഹ്്മാനെ പോലീസ് പിടികൂടി കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മാതാവ്   അവരുടെ പിന്നാലെ ഓടിയതായിരുന്നു. മകന്റെ കൈ പിടിച്ച അവര്‍ വിട്ടയക്കാന്‍ പോലീസിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
മകന്റെ കൈവിട്ടില്ലെങ്കില്‍  വെടിവെക്കുമെന്ന്  മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വെടിവെച്ചു കൊന്നതെന്ന്  കരഞ്ഞുകൊണ്ട് ഫാറൂഖ് പറഞ്ഞു.
വെടിയുതിര്‍ത്ത ഉടന്‍ തന്നെ രോഷാകുലരായ ഗ്രാമീണര്‍ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയിരുന്നു.  സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സംഘവുമായെത്തിയ പോലീസ് ഉടന്‍ തന്നെ അബ്ദുറഹ്്മാനെ കൊണ്ടുപോയി.
വെടിയേറ്റ റോഷ്‌നി സംഭവസ്ഥലത്തുതന്നെ മരിച്ചു. സിദ്ധാര്‍ത്ഥ് നഗര്‍  പോലീസുകാര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടുണ്ട്.

 

 

Latest News