ഹൈദരാബാദ്- ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് ഉത്തരവ് 1949 ഡിസംബറിലെ ബാബരി മസ്ജിദ് വിധിയുടെ തനി ആവര്‍ത്തനമാണെന്ന്
ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
വാരാണസിയിലെ പ്രശസ്തമായ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ അംഗശുചീകരണത്തിനായുള്ള കുളത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുദ്രവെക്കാന്‍ കോടതി ഉത്തരവിട്ടിരിക്കയാണ്.
1949 ഡിസംബറില്‍ പുറപ്പെടുവിച്ച് ബാബരി മസ്ജിദ് വിധിയുടെ ആവര്‍ത്തനമാണിത്. മസ്ജിദിന്റെ മതപരമായ സ്വഭാവത്തെ മാറ്റുന്നതാണ് ഈ ഉത്തരവ്. ഇത് 1991 ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണ്. ഇത് തന്നെയായിരുന്നു തന്റെ ആശങ്കയെന്നും അത് യാഥാര്‍ത്ഥ്യമായെന്നും അദ്ദേഹം പറഞ്ഞു. ഗ്യാന്‍വാപി മസ്ജിദ് അന്തിമ വിധി ദിവസം വരെ മസ്ജിദായി തുടരുമെന്ന് പ്രതീക്ഷിക്കാം, ഇന്‍ശാ അല്ലാഹ് -അദ്ദേഹം ട്വീറ്റ് ചെയ്തു.
ശിവലിംഗം കണ്ടെത്തിയതായി അവകാശപ്പെടുന്ന പ്രദേശം അടച്ചിടാനും ആളുകള്‍ പ്രവേശിക്കുന്നത് തടയാനും വാരണാസി കോടതി ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദേശം നല്‍കി. മുദ്രവെച്ച പ്രദേശത്തിന്റെ സുരക്ഷാ ചുമതല ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് കമ്മീഷണര്‍, സിആര്‍പിഎഫ് കമാന്‍ഡന്റ് എന്നിവര്‍ക്കാണ്.