Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ 80 ശതമാനം കെട്ടിടങ്ങളും അനധികൃതം, എല്ലാം ഇടിച്ചുനിരത്തുമോ- കെജ്രിവാള്‍

ന്യൂദല്‍ഹി- രാജ്യതലസ്ഥാനത്ത് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കുന്ന ബി.ജെ.പിയുടെ നടപടിക്കെതിരെ ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. ഇത്തരത്തില്‍ ഒഴിപ്പിക്കല്‍ തുടര്‍ന്നാല്‍ ദല്‍ഹിയിലെ 63 ലക്ഷത്തിലേറെ വരുന്ന ആളുകള്‍ക്ക് വീടും കടകളും നഷ്ടപ്പെടുമെന്നും ബി.ജെ.പിയുടെ നടപടികള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എ.എ.പി എം.എല്‍.എമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

63 ലക്ഷം വരുന്ന ആളുകളെ ഭവനരഹിതരാക്കാന്‍ വേണ്ടിയുള്ള ബി.ജെ.പി പദ്ധതിയാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങള്‍ ദയക്ക് വേണ്ടി യാചിക്കുകയാണ്. രേഖകള്‍ അവര്‍ കാണുന്നില്ല, ബുള്‍ഡോസറുകള്‍ നേരിട്ടെത്തി ഇടിച്ചു തകര്‍ക്കുന്നു. കോളനികളില്‍ താമസിക്കുന്നവര്‍ക്കും ചേരികളില്‍ താമസിക്കുന്നവര്‍ക്കും വീടുകള്‍ നല്‍കാം എന്ന് ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ എല്ലാം ഇടിച്ചു നിരത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ദല്‍ഹിയുടെ 80 ശതമാനത്തിലേറെയും അനധികൃത കെട്ടിടങ്ങളാണ്. അത്തരത്തില്‍ അവയെല്ലാം ഇടിച്ചു തകര്‍ക്കുമോ എന്ന് കെജ്രിവാള്‍ ചോദിച്ചു.

അവര്‍ ബുള്‍ഡോസറുകളുമായിട്ടാണ് കോളനികളില്‍ എത്തുന്നത്. കടകളും വീടുകളും അതുപയോഗിച്ച് നിരത്തുന്നു. കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് അനധികൃതമായിട്ടല്ല എന്ന് ചൂണ്ടിക്കാട്ടിയാലും അവര്‍ അത് അംഗീകരിക്കുന്നില്ല. 63 ലക്ഷത്തിലേറെ പേരുടെ വീടുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരത്തേണ്ടി വരും. ഇത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ പൊളിച്ചു നീക്കല്‍ ആയിരിക്കുമെന്നും യോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Latest News