2022 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ ഫെഡറൽ ബാങ്ക് 540.54 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. ഏതെങ്കിലും ഒരു പാദത്തിൽ ബാങ്ക് രേഖപ്പെടുത്തുന്ന ഏറ്റവുമുയർന്ന അറ്റാദായമാണിത്. മുൻവർഷത്തെ ഇതേ കാലയളവിലെ അറ്റാദായത്തിൽ നിന്ന് 13 ശതമാനമാണ് വർധന. 798.20 കോടി രൂപയാണ് പ്രവർത്തന ലാഭം. അറ്റ പലിശ വരുമാനം 7.38 ശതമാനം വർധിച്ച് 1525.21 കോടി രൂപയായി. വിദേശത്തു നിന്നുള്ള റെമിറ്റൻസിൽ ഫെഡറൽ ബാങ്കിന്റെ വിപണി വിഹിതം 20.16 ശതമാനമായും വർധിച്ചു.
പ്രതികൂല സാഹചര്യമായിരുന്നിട്ടും 2022 സാമ്പത്തിക വർഷം ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഈ നേട്ടം കൈവരിച്ചതെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പറഞ്ഞു. വലിയ ഒറ്റത്തവണ ചെലവുകൾ ഉണ്ടായിരുന്നെങ്കിലും ആസ്തികളിൽ നിന്നും ഓഹരികളിൽ നിന്നുമുള്ള വരുമാനം യഥാക്രമം 1.03 ശതമാനം, 11.93 ശതമാനം എന്നീ തോതുകളിലെത്തിക്കാനായി. 541 കോടി രൂപ എന്നത് ഏക്കാലത്തേയും ഉയർന്ന പാദവാർഷിക അറ്റാദായമാണ്. ബാധ്യതകൾ ഏറ്റെടുക്കാനും നിരീക്ഷിക്കാനും വീണ്ടെടുക്കാനുള്ളമുള്ള ശേഷിയുടെ തെളിവാണ് ബാങ്കിന്റെ കരുത്തുറ്റ ആസ്തി മൂല്യം. വായ്പാ ചെലവുകൾ ഏറ്റവും കുറഞ്ഞ 45 ബേസ് പോയന്റിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കിന്റെ മൊത്തം ബിസിനസ് നാലാം പാദത്തിൽ 7.10 ശതമാനം വാർഷിക വളർച്ച കൈവരിച്ച് 3,29,340.02 കോടി രൂപയിലെത്തി. നിക്ഷേപങ്ങൾ 5.25 ശതമാനം വളർച്ചയോടെ 1,81,700.57 കോടി രൂപയിലെത്തി.