Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹാരാഷ്ട്ര സര്‍ക്കാരിനെ ബാബരി മസ്ജിദിനോട് ഉപമിച്ച് ഫഡ്‌നാവിസ്, തകര്‍ക്കുക തന്നെ ചെയ്യും

മുംബൈ- മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ബാബരി മസ്ജിദാണെന്നും ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ തകര്‍ക്കുന്നതുവരെ വിശ്രമമില്ലെന്നും  മുതിര്‍ന്ന ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്.
ബി.ജെ.പിയുമായി സഖ്യത്തിലായിരുന്ന 25 വര്‍ഷം പാഴായെന്ന രൂക്ഷ വിമര്‍ശനത്തിനു പിന്നാലെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ ഫഡ്‌നാവിസ് ആഞ്ഞടിച്ചത്.  
ശിവസേനയെന്നാല്‍ മുംബൈയോ മഹാരാഷ്ട്രയോ ഹിന്ദുത്വമോ അല്ല. മുംബൈയെ സംസ്ഥാനത്ത് നിന്ന് വേര്‍പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും എന്നാല്‍ നഗരത്തെ അഴിമതിയില്‍ നിന്നും ദുഷ്പ്രവൃത്തികളില്‍ നിന്നും മോചിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.
നഗരത്തില്‍ മുഖ്യമന്ത്രി താക്കറെ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെ ഗോരേഗാവില്‍ ബി.ജെ.പിയുടെ ഉത്തരേന്ത്യന്‍ സെല്‍ സംഘടിപ്പിച്ച ഹിന്ദി ഭാഷി മഹാസങ്കല്‍പ് സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഹനുമാന്‍ ചാലിസ ആലപിച്ചാണ് ഫഡ്‌നാവിസിന്റെ റാലി ആരംഭിച്ചത്.
25 വര്‍ഷത്തിലേറെയായി ശിവസേന ഭരിക്കുന്ന മുംബൈ ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി പൗരസമിതികളിലേക്ക് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
താക്കറെയുടെ റാലി വെറും ചിരി പരിപാടി മാത്രമായിരുന്നുവെന്നും  കഴിഞ്ഞ രണ്ടര വര്‍ഷമായി സംസ്ഥാനത്തിന്റെ വികസനം, പുരോഗതി, ജനങ്ങളുടെ ക്ഷേമം എന്നിവയെക്കുറിച്ച് ഇയാള്‍ സംസാരിച്ചിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു.
കടുവകളുടെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ മാത്രം ഒരാള്‍ കടുവയാകില്ലെന്നും ഇപ്പോള്‍ ഒരേയൊരു കടുവയേ ഉള്ളൂവെന്നും അത്  നരേന്ദ്ര മോഡിയാണെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് താന്‍ അയോധ്യയില്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതിന് തന്റെ റാലിയില്‍ താക്കറെ ഫഡ്‌നാവിസിനെ ചോദ്യം ചെയ്തിരുന്നു.
നിങ്ങള്‍ ബാബരി മസ്ജിദ് കയറാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അത് നിങ്ങളുടെ ഭാരത്താല്‍ തകരുമായിരുന്നുവെന്നാണ്  മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞത്.
തന്റെ ഭാരം ഇപ്പോള്‍ 102 കിലോ ആണെന്നും 1992 ല്‍ തന്റെ ഭാരം 128 കിലോ ആയിരുന്നെന്നും  സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഫഡ്‌നാവിസ് പറഞ്ഞു. അക്കാലത്ത് താന്‍ അയോധ്യയിലെ 'കര്‍ സേവ'യുടെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

 

Latest News