ശ്രീനഗർ- സർക്കാർ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട് കൊല്ലപ്പെട്ടതിനെ തുടർന്ന് കശ്മീരിലും രാജ്യത്തുടനീളവും സംഘർഷവും വിവാദവും തുടരുന്നതിനിടെ താഴ്‌വരയിൽനിന്ന് ഹിന്ദു-മുസ്ലിം സാഹോദര്യത്തിന്റെ മാതൃകാ ദൃശ്യം.
സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ഓഫീസിൽ വെച്ച് രാഹുൽ ഭട്ട് ഭീകരരുടെ വെടിയേറ്റ് മരിച്ച് രണ്ട് ദിവസത്തിന് ശേഷം, കശ്മീരിലെ കുൽഗാം ജില്ലയിലെ വൈ കെ പൊര ഗ്രാമത്തിൽ 80 വയസ്സായ കശ്മീരി പണ്ഡിറ്റ് സ്ത്രീയുടെ അന്ത്യകർമങ്ങൾ നടത്താൻ മുസ്ലിംകളും കശ്മീരി പണ്ഡിറ്റുകളും ഒത്തുകൂടി.
ഗ്രാമത്തിലെ പരേതനായ ജാങ്കി നാഥിന്റെ ഭാര്യ ദുലാരി ഭട്ട് അനന്ത്നാഗിലേക്ക് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ അസുഖം മൂർച്ഛിച്ച് അന്ത്യശ്വാസം വലിച്ചു.
അയൽക്കാരും നാട്ടുകാരുമായ നൂറുകണക്കിന് മുസ്ലിംകളാണ് ഇവരുടെ മൃതദേഹം എത്തിക്കുന്നതിനായി ഗ്രാമത്തിൽ കാത്തിരുന്നത്
വളരെ കുറച്ച് ഹിന്ദു കുടുംബങ്ങൾ മാത്രമേ ഈ പ്രദേശത്ത് താമസിക്കുന്നുള്ളൂ എന്നതിനാൽ, ശവസംസ്കാര ചടങ്ങുകൾക്കായി മുസ്ലീം യുവാക്കളെ ചുമതലപ്പെടുത്തുകയായിരുന്നു.വിറക് കൊണ്ടു വന്നതും ശവസംസ്കാര ചിത സ്ഥാപിച്ചതും ദുലാരിയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ തുറന്ന പേടകം ഉണ്ടാക്കിയതുമൊക്കെ മുസ്ലിംകൾ തന്നെ.
നാട്ടിലെ മുസ്ലിം കുടുംബങ്ങളിൽ എന്തെങ്കിലും ചടങ്ങ് നടക്കുമ്പോഴും ആരെങ്കിലും മരിച്ചാലും ദുലാരി വീടുകളിൽ എത്താറുണ്ടെന്ന് ഇവിടത്തെ മുസ്ലിംകൾ അനുസ്മരിക്കുന്നു. അവർ ഞങ്ങളുടെ ഗ്രാമത്തിന്റെ സംയോജിത സംസ്കാരത്തിന്റെ ഭാഗമായിരുന്നുവെന്നും അവരുടെ അന്ത്യകർമങ്ങൾ അവരുടെ മതപരമായ ആചാരങ്ങൾക്കനുസൃതമായി നടക്കുമെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അവർ പറഞ്ഞു.
തന്റെ അമ്മയുടെ അന്ത്യകർമങ്ങൾ നിർവഹിക്കുന്നതിന് സഹായിച്ചതിനും ദുഃഖവേളയിൽ കുടുംബത്തോടൊപ്പം നിന്നതിനും ദുലാരിയുടെ മകൻ സുഭാഷ് കുമാർ ഭട്ട് പ്രദേശത്തെ മുസ്ലിംകളോട് നന്ദി പറഞ്ഞു.
എന്റെ അച്ഛൻ 90-കളിലാണ് കൊല്ലപ്പെട്ടത്. എന്നിട്ടും ഞങ്ങൾ കശ്മീരിൽ നിന്ന് പലായനം ചെയ്തില്ല, മുസ്ലീം സമുദായത്തോടൊപ്പം ഒരുമിച്ച് ജീവിച്ചു- അദ്ദേഹം പറഞ്ഞു.
അതേസയമം, രാഹുൽ ഭട്ടിന്റെ കൊലപാതകം താഴ്‌വരയിൽ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. ഭട്ട് കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷം കശ്മീരി പണ്ഡിറ്റുകളായ 350 ലധികം സർക്കാർ ഉദ്യോഗസ്ഥർ രാജി സമർപ്പിച്ചിരുന്നു.