Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ഇന്നും നാളെയും  ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം-കേരളത്തില്‍  ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ കാറ്റ് വീശാനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ ആന്‍ഡാമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും ഇന്ന് കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ നിലവില്‍ 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് മൂന്നാമത്തെയും നാലാമത്തെ ഷട്ടര്‍ കൂടി ഉയര്‍ത്തത്തുന്നതിനാല്‍ സമീപ വാസികള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അടിയന്തര സാഹചര്യം നേരിടാന്‍ ജെ.സി.ബി., ബോട്ടുകള്‍ മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവ തയ്യാറാക്കിവെക്കാന്‍ പോലീസ് സ്‌റ്റേഷനുകള്‍ക്ക് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ തീരദേശ പോലീസ് സ്‌റ്റേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.മഴമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലയോരമേഖലകളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമികളിലേക്ക് 1077 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം
 

Latest News