Sorry, you need to enable JavaScript to visit this website.

വീണാ ജോര്‍ജിനെതിരെ ഭരണകക്ഷിയില്‍പെട്ടവര്‍ക്ക അസംതൃപ്തിയുണ്ടാകാന്‍ കാരണമെന്ത്?

തിരുവനന്തപുരം- ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എക്കെതിരെ നല്‍കിയ പരാതി രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. വീണാ ജോര്‍ജിനെതിരെ പ്രധാനമായും ഉയരുന്ന ആരോപണങ്ങളില്‍ ഒന്നാണ് മന്ത്രി വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല, പ്രതികരിക്കുന്നില്ല എന്നത്.

ആരോപണങ്ങളില്‍ മന്ത്രി നിറഞ്ഞു നിന്നത് കായംകുളം എം.എല്‍.എ യു പ്രതിഭയുടെ പരാതിയോടെയാണ്.
എത്ര തവണ വിളിച്ചാലും മന്ത്രി ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ വേണ്ടിയല്ല വിളിക്കുന്നത്, മന്ത്രി അത് മനസ്സിലാക്കണം. തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍, ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. മറ്റു മന്ത്രിമാര്‍ തിരിച്ചു വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമെന്നുമായിരുന്നു പ്രതിഭ എം.എല്‍.എ പറഞ്ഞത്. മന്ത്രി വി ശിവന്‍ കുട്ടിയെ വേദിയില്‍ ഇരുത്തിക്കൊണ്ടായിരുന്നു പ്രതിഭ എം.എല്‍.എയുടെ പരാമര്‍ശം. എന്നാല്‍ ഏത് മന്ത്രിയാണ് ഇത്തരത്തില്‍ ഫോണ്‍ എടുക്കാത്തത് എന്ന് മന്ത്രിയുടെ പേര് എടുത്ത് പറയാത്തത് കൊണ്ട് തന്നെ അത് ആരെക്കുറിച്ചാണ് എന്ന് വ്യക്തമായിരുന്നില്ല. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം എം.എല്‍.എക്കെതിരെ പലരും രംഗത്തെത്തി. തുടര്‍ന്ന് വിവാദങ്ങളില്‍ കൂടുതല്‍ ഒന്നും പറയാതെ എം.എല്‍.എ മൗനം പാലിക്കുകയും തുടര്‍ന്നു.

ഇപ്പോള്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് എം.എല്‍.എ.മാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നുമാണ് ചിറ്റയം കുറ്റപ്പെടുത്തുന്നത്. യു പ്രതിഭ എം.എല്‍.എയുടെ പരാതിയുടെ സമാനമായ പരാതിയാണ് ചിറ്റയം ഗോപകുമാറും ഉന്നയിക്കുന്നത്. എന്നാല്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ മന്ത്രിയുടെ പേരെടുത്തു കൊണ്ട് തന്നെയാണ് രംഗത്തെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള 'എന്റെ കേരളം' പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ചിറ്റയം ഗോപകുമാറിന്റെ അസാന്നിധ്യം വാര്‍ത്തയായിരുന്നു. ഈ ചടങ്ങില്‍ അധ്യക്ഷനായി ചിറ്റയത്തെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, താന്‍ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിപ്പ് കിട്ടിയത് തലേന്ന് രാത്രി മാത്രമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.

'യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തുപോലും ഇത്രയും അവഗണനയുണ്ടായിട്ടില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിളിച്ചാലും മന്ത്രി ഫോണെടുക്കാറില്ല. തിരിച്ചുവിളിക്കാറുമില്ല. ഒരുപാട് തവണയായി ഇതേ അനുഭവമാണ്. അതിനാല്‍ ഞാന്‍ ഇപ്പോള്‍ മന്ത്രിയെ വിളിക്കാറില്ല. സര്‍ക്കാര്‍ ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് ഒന്നാം വാര്‍ഷികാഘോഷം. ആഘോഷം ഭംഗിയായി നടത്തുന്നതിന് എം.എല്‍.എമാരുമായി കൂടിയാലോചന നടത്തേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം മന്ത്രി നിര്‍വഹിച്ചില്ല'-ചിറ്റയം പറഞ്ഞു.

ഇക്കാര്യം സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് അടൂരിലെ സി.പി.ഐ. എം.എല്‍.എ. കൂടിയായ ചിറ്റയത്തിന്റെ തുറന്നുപറച്ചിലെന്നാണ് വിവരം.
 പരസ്യ വിമര്‍ശനം നടത്തുന്നത് ശരിയല്ലെന്നും ചിറ്റയം ഗോപകുമാര്‍ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിക്കുന്നുവെന്നുമാണ് വീണാ ജോര്‍ജിന്റെ പരാതി. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ക്ഷണിക്കേണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണ്. തനിക്ക് അതില്‍ ഉത്തരവാദിത്തമില്ലെന്നും മന്ത്രി പറയുന്നു.

 

Latest News