ന്യൂദൽഹി- ദൽഹിയിൽ 27 പേരുടെ മരണത്തിന് ഇടയാക്കിയ തീപ്പിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. കെട്ടിടത്തിന്റെ ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കെട്ടിടത്തിന് ഫയർ ഫോഴ്‌സിൽനിന്ന് സുരക്ഷ ക്ലിയറൻസ് നേടിയിരുന്നില്ല. ഇന്നലെ രാത്രിയാണ് നാലു നില കെട്ടിടത്തിന് തീപിടിച്ച് 27 പേർ മരിച്ചത്. പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദൽഹിയിലെ മുണ്ട്ക മേഖലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മരിച്ചവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരെ ദൽഹിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻപത് പേരെ കെട്ടിടത്തിൽനിന്ന് രക്ഷിച്ചു. ഇപ്പോഴും കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. ആളുകളെ രക്ഷിക്കാൻ ദൽഹി ഫയർഫോഴ്‌സ് കെട്ടിടത്തിന് ചുറ്റും ക്രെയിനുകൾ വിന്യസിച്ചിരുന്നു. എന്നാൽ, ആളുകൾ ജീവൻ രക്ഷിക്കാനായി കെട്ടിടത്തിൽനിന്നും പുറത്തേക്ക് എടുത്തുചാടുന്നതും കാണാമായിരുന്നു. അപകടമുണ്ടാകുമ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ മോട്ടിവേഷൻ ക്ലാസ് നടക്കുന്നുണ്ടായിരുന്നു. നിരവധി പേർ പങ്കെടുത്ത ക്ലാസായിരുന്നു ഇത്. ഈ നിലയിലാണ് നിരവധി പേർ അപകടത്തിൽ പെട്ടത്. വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായത്.