ഹൈദരാബാദ്- തെലങ്കാനയിൽ സ്ത്രീയെ മർദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹത്തിൽ ലൈംഗിക വേഴ്ച നടത്തിയ യുവാവ് അറസ്റ്റിൽ. ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ചൗട്ടുപ്പൽ ടൗണിലാണ് 25 കാരൻ പിടിയിലായത്.
കൺസ്ട്രക് ഷൻ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന യുവാവ് തന്റെ വീടിനു സമീപമുള്ള ഗോഡൗണിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന യുവതിയെ പിന്തുടരുകയായിരുന്നു.
ഭർത്താവ് അടുത്തുള്ള കോളേജിൽ വാച്ച്മാനായി ജോലി ചെയ്യുന്നതിനാൽ യുവതി മണിക്കൂറുകളോളം തനിച്ചായിരിക്കുമെന്ന് മനസ്സിലാക്കിയാണ് പ്രതി ബലാത്സംഗം ചെയ്യാൻ മുതിർന്നതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച പ്രതി ഗോഡൗണിൽ കയറി സ്ത്രീയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ ഇയാൾ യുവതിയെ കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.
പ്രതി യുവതിയെ തലയിൽ അടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ ആവർത്തിച്ച് വേഴ്ച നടത്തിയതായും പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഉദയ് റെഡ്ഡി പറഞ്ഞു.
യുവതിയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടത്. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാണ് പോലീസ് യുവാവിനെ പിടികൂടിയത്.
പോലീസ് പ്രദേശത്തെ ആളുകളുമായി സംസാരിച്ചപ്പോൾ തന്നെ പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മൽകാപൂർ ഗ്രാമത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ പക്കൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.