Sorry, you need to enable JavaScript to visit this website.

കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കേണ്ട  ഉത്തരവാദത്വം സർക്കാരിനില്ല- മന്ത്രി 

തിരുവനന്തപുരം- കെ എസ് ആർ ടി സി ശമ്പളക്കാര്യത്തിൽ ഇനി സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന വാഗ്ദ്ദാനം യൂണിയനുകൾ ലംഘിച്ചുവെന്നും അഅതുകൊണ്ടു തന്നെ ഇനി സർക്കാരിന് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിന്റെ കാര്യത്തിൽ ഉത്തരവാദിത്വമില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
പത്താം തീയതിക്കകം ശമ്പളം കൊടുക്കാമെന്ന് സർക്കാർ കെഎസ്ആർടിസി ജീവനക്കാരോട് ഉറപ്പു പറഞ്ഞിരുന്നു. സമരം ചെയ്യില്ല എന്ന് ഉറപ്പ് അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവർ ലംഘിക്കുകയായിരുന്നു. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതായി. ശമ്പളക്കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ല. മറ്റു കാര്യങ്ങൾ യൂണിയനുകളും മാനേജുമെന്റുകളും തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന് കീഴിലുള്ള 100 പൊതുമേഖല സ്ഥാപനങ്ങളിലൊന്ന് മാത്രമാണ് കെ എസ് ആർ ടി സിയെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർക്ക് മനേജ്‌മെന്റാണ് ശമ്പളം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് മേയ് ആറിനാണ് സൂചനാ പണിമുടക്ക് നടത്തിയത്. പണിമുടക്ക് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ശമ്പള വിതരണത്തിനായുള്ള സർക്കാർ സഹായമായ മുപ്പത് കോടി ഇന്നലെ കിട്ടിയിരുന്നു. ബാക്കി തുക മാനേജ്‌മെന്റിന്റെ കൈയിൽ ഇല്ലാത്തതാണ് കാരണമെന്നാണ് സൂചനകൾ.
ബാങ്കിൽ നിന്നും വായ്പ എടുത്താണ്കഴിഞ്ഞ മാസവും ഇവർക്ക് ശമ്പളം നൽകിയത്. അതുപോലെ സർക്കാർ നൽകിയ തുക കഴിച്ച് ബാക്കി അൻപത് കോടിയോളം രൂപ ബാങ്കിൽ നിന്നും വായ്പ എടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇന്നു രാത്രിയ്ക്കകം ശമ്പളം ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളിലേക്ക് കടക്കുമെന്നും യുണിയനുകൾ അറിയിച്ചിട്ടുണ്ട്.
 

Latest News