പെണ്‍കുട്ടിയെ സ്‌റ്റേജില്‍നിന്ന് മാറ്റി നിര്‍ത്തിയ സംഭവം:  ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും -ഫാത്തിമ തഹ്‌ലിയ

ചാലിയം-മുസ്‌ലിം  പെണ്‍കുട്ടികളെ വേദികളില്‍നിന്ന് മാറ്റി നിര്‍ത്തുന്നതും അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക എന്ന് 'ഹരിത' മുന്‍ നേതാവ് ഫാത്തിമ തഹ്‌ലിയ. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു കടന്നുപോകേണ്ടി വരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുകയെന്നും തഹ്ലിയ ഓര്‍മ്മിപ്പിച്ചു. മലപ്പുറത്ത് ചടങ്ങില്‍ വേദിയില്‍ വരുന്നതില്‍നിന്ന് പെണ്‍കുട്ടിയെ സമസ്ത നേതാവ് മാറ്റി നിര്‍ത്തിയ സംഭവം വിവാദമായിരുന്നു. ഇതില്‍ പ്രതികരിച്ചു കൊണ്ടാണ് തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് പോസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. മുതിര്‍ന്ന സമസ്ത നേതാവ് ശാസിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് സ്‌റ്റേജില്‍നിന്ന് മടങ്ങി പോവേണ്ടി വരികയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. 'പത്താം ക്ലാസ്സിലെ കുട്ടിയെ ആരാടോ ഇങ്ങോട്ട് വിളിച്ചത്? പെണ്‍കുട്ടികളെ ഒന്നും വിളിക്കാന്‍ പാടില്ല. അത് നിങ്ങള്‍ക്ക് അറിയില്ലേ' എന്നും ഉസ്താദ് സംഘാടകരോട് ചോദിക്കുന്നത് മൈക്കിലൂടെ പുറത്ത് വരികായിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് വിവാദമായത്. പെണ്‍കുട്ടിയോട് നടന്ന വിവേചനപരമായ നടപടിക്കെതിരേയാണ് ഫാത്തിമ തഹ്‌ലിയ പോസ്റ്റിട്ടത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓര്‍മ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകള്‍ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്‌ലിം പെണ്‍കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍. ന്യായാധിപരായും ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളില്‍ തിളങ്ങുന്നു. ഇത്തരം മുസ്‌ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കണം. വേദികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.
 

Latest News