എനിക്കൊന്നുമറിയില്ല- ചോദ്യം ചെയ്യലില്‍ കാവ്യ മാധവന്‍

കൊച്ചി- നടിയെ ആക്രമിച്ച കേസിലെയും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലെയും ആരോപണങ്ങള്‍ നിഷേധിച്ച് നടി കാവ്യാ മാധവന്‍. ഇന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ അവര്‍ നിഷേധിച്ചത്.

കാവ്യയെ ഇന്ന് ക്രൈംബ്രാഞ്ച് നാലര മണിക്കൂറോളം ചോദ്യം ചെയ്തു. ദിലീപിന്റെ സഹോരദീ ഭര്‍ത്താവ് സൂരജിന്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തിയാണ് ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കാന്‍ കാവ്യയാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ളതായിരുന്നു ശബ്ദ സന്ദേശം. എന്നാല്‍ ഈ രണ്ടു കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യ പോലീസിനോട് പറഞ്ഞു. ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് 4.40-ഓടെയാണ് അവസാനിച്ചത്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യക്കെതിരേ ചില ശബ്ദരേഖകളും ഫോണ്‍സംഭാഷണങ്ങളും കണ്ടെടുത്തത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടുത്തിരുന്നത്. ഇതോടെ കാവ്യാ മാധവനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു.

 

Latest News