Sorry, you need to enable JavaScript to visit this website.

യാത്രക്കാരന്റെ ശരീരത്തില്‍ കണ്ടെത്തിയ കാപ്‌സ്യൂളില്‍ വട്ടം കറങ്ങി കസ്റ്റംസ്

കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ശരീരത്തില്‍ കണ്ടെത്തിയ നാല് കാപ്‌സ്യൂളുകളില്‍ വട്ടം കറങ്ങി കസ്റ്റംസ്. ഇന്നലെ  രാവിലെ ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ മാനന്തവാടി സ്വദേശിയില്‍നിന്നാണ് കാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. ഇവയില്‍ മയക്കുമരുന്നുണ്ടോയെന്ന് കണ്ടെത്താന്‍ ലാബില്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
വയനാട് സ്വദേശി സ്വര്‍ണം കടത്തുന്നതായി കരിപ്പൂര്‍ പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസ് മാനന്തവാടി സ്വദേശിയെ പിടികൂടിയത്. ഇയാളുടെ ശരീരത്തില്‍ 160 ഗ്രാം തൂക്കമുള്ള നാലു കാപ്‌സ്യൂളുകള്‍ കണ്ടെത്തി. താന്‍ സ്വര്‍ണക്കടത്ത് കരിയറാണെന്ന് ഇയാള്‍ കസ്റ്റംസിനോട് പറയുകയും ചെയ്തു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തു.
ഭീഷണിക്ക് വഴങ്ങിയാണ് സ്വര്‍ണക്കടത്ത് സംഘത്തിന്റെ കരിയറാവേണ്ടി വന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. ഗള്‍ഫില്‍ വെച്ച് ഒരു സംഘം തന്നെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കടത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു. എതിര്‍ത്ത തന്നെ അവര്‍ മാരകമായി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചു. പിന്നീട് 50,000 രൂപ പ്രതിഫലം വാഗ്ദാനം നല്‍കുകയായിരുന്നു. എന്നാല്‍ ഇക്കഥ കസ്റ്റംസ് വിശ്വസിച്ചിട്ടില്ല. കാപ്‌സ്യൂളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതാണോ എന്ന സംശയത്തില്‍ നാര്‍കോട്ടിക് ലാബില്‍ പരിശോധനക്ക് നല്‍കിയിട്ടുണ്ട്.
കൂടുതല്‍ സ്വര്‍ണവുമായി എത്തിയ മറ്റാര്‍ക്കോ വേണ്ടി ഇയാള്‍ ഡമ്മി കാപ്‌സ്യൂള്‍ കൊണ്ടുവന്ന് പുകമറ സൃഷ്ടിക്കുകയയിരുന്നോ എന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്.

 

Latest News