Sorry, you need to enable JavaScript to visit this website.

മാതൃദിനത്തില്‍ വായിക്കേണ്ട ഒരു ഡോക്ടറുടെ കുറിപ്പ്; ഹാജിയാരുടെ ഉമ്മ

1966 ല്‍ ആണ്.
മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഉദ്ഘാടനം ഔപചാരികമായി കഴിഞ്ഞെങ്കിലും കെട്ടിടത്തിന്റെ പണി മുഴുമിച്ചിരുന്നില്ല. യശശ്ശരീരനായ വെല്ലിങ്ടണ്‍ ആയിരുന്നു അന്ന് ആരോഗ്യമന്ത്രി. വെല്ലിങ്ടണ്‍ ഉദ്ഘാടനത്തിനായി വന്നപ്പോള്‍ കറുത്ത കൊടി പിടിച്ചതും, അതിന്റെ പേരില്‍ ശിക്ഷാ നടപടികള്‍ അനുഭവിക്കേണ്ടി വന്നതും എല്ലാം ഒരു പേടി സ്വപ്നം പോലെ ഇപ്പോഴും  മനസ്സിലൂടെ കടന്നു പോകും.
അന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി കാണുവാന്‍ ഏറെ പേര്‍ എല്ലാ വിഭാഗങ്ങളിലും കറങ്ങി നടക്കും. ആരും അത് നിയന്ത്രിച്ചിരുന്നില്ല, എതിരൊട്ടു പറഞ്ഞിരുന്നുമില്ല. ഒരു നക്ഷത്രത്തിന്റെ ആകൃതിയിലാണ് ആശുപത്രി കെട്ടിടം. അതില്‍ രണ്ടു ഭാഗം പണിതിട്ടില്ല, കുറച്ചു കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ ആക്രമണത്തിനു ശേഷമുണ്ടായ മൂല്യച്യുതിയില്‍ സാമ്പത്തിക ഞെരുക്കം കാരണം പണി നിര്‍ത്തി വച്ചതാണ്. സര്‍ക്കാരിന്റെ കയ്യില്‍ അഞ്ചു പൈസ ഇല്ല.
ഞങ്ങള്‍ക്ക് ക്ലിനിക്കല്‍ പോസ്റ്റിങ്ങ് തുടങ്ങിയതും അപ്പോഴായിരുന്നു.
ഒരുദിവസം ഞാനും ജ്ഞാനപ്രകാശനും മെഡിസിന്‍ പ്രൊഫസറുടെ മുറിയുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ്, തേഞ്ഞരഞ്ഞ ചെരുപ്പും, പഴയൊരു കാലന്‍  കുടയും, തലയില്‍കെട്ടും, അവിടവിടെ നരച്ച താടിയുമായി ഒരു ഹാജിയാര്‍ അവിടേക്കു വന്നത്. കൂടെ ഒരു സഹായിയും. അത്യാവശ്യം എഴുത്തും വായനയും അറിയുന്ന ആളായിരിക്കണമല്ലോ, ഡോക്ടര്‍മാരുടെ പേര് എഴുതിവച്ചിരുന്ന ബോര്‍ഡില്‍ നോക്കിയിട്ടു പറഞ്ഞു,
'പടച്ചോനേ,  എം ബി ബി എസ് ഉള്ള ഒരാളും ഇല്ലല്ലോ.'
അന്ന് എം ആര്‍ സി പിയുടെ കാലമായിരുന്നു. കേരളത്തില്‍  എം ബി ബി എസ് മാത്രമേ ഉള്ളു. കാശുള്ളവര്‍ ഇന്‍ഗ്ലണ്ടില്‍ പോയി ഒരു എം ആര്‍ സി പി കരസ്ഥമാക്കി വരും.  പി ജി എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഓരോരുത്തര്‍ എന്നോട് ചോദിക്കും. വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ഒരു കഥ ഞാന്‍ പറയും.
പക്കവാട പരമു നായര്‍ ഉസ്ബക്കിസ്ഥാനില്‍ പോയി മടങ്ങി വന്ന സമയം. നായര്‍ ഓരോ ബഡായി ഓരോ ദിവസവും പറയും. ഒരു ദിവസം ചായക്കടയില്‍ ഇരിക്കുമ്പോള്‍ പരമു നായര്‍ പറഞ്ഞു,
'ഉസ്ബക്കിസ്ഥാനില്‍ കപ്ലങ്ങ കുത്താന്‍ തോട്ടി വേണ്ട.'
അന്നൊക്കെ നല്ല പൊക്കത്തിലുള്ള കപ്ലങ്ങ മരവും, അതില്‍ ചാരി വച്ചിരിക്കുന്ന ഒരു തോട്ടിയും മിക്കവാറും എല്ലാ വീട്ടിലും ഉണ്ടാകും. ആളുകള്‍ തരിച്ചിരുന്നു പോയി. ഒരാള്‍ ചോദിച്ചു,
'അത്രക്കും പൊക്കമുള്ളവരാണോ'
നായര്‍ പറഞ്ഞു, 'ഏയ് അതൊന്നുമല്ല. അവിടെ കപ്ലങ്ങാമരം ഇല്ല.'
അവസാനം പി ജി ഇവിടെ തുടങ്ങിയപ്പോള്‍ ഗവണ്‍മെന്റില്‍ ജോലിയുള്ളവര്‍ക്കു മാത്രമേ അഡ്മിഷന്‍ കിട്ടിയിരുന്നുള്ളു.
ഹാജിയാര്‍ അറിയാഞ്ഞിട്ടു പറഞ്ഞതല്ല, ഒരു തമാശ പറഞ്ഞതാണെന്ന് മുഖഭാവത്തിലൂടെ അറിയാമായിരുന്നു.
ഹാജിയാര്‍ ഞങ്ങളോട് ചോദിച്ചു,
'ഇവിടെ ഏറ്റവും വലിയ ഡോക്ടര്‍ ആരാണ്, നമുക്കൊന്ന് കാണണം.'
ജ്ഞാനപ്രകാശന്‍ ഹാജിയാരെ ഒന്ന് കളിപ്പിക്കുവാനായി പറഞ്ഞു, 'പ്രിന്‍സിപ്പലാണ് ഇവിടുത്തെ ഏറ്റവും വലിയ ഡോക്ടര്‍, അനന്ത നായായണന്‍ സാര്‍. ഏതു സുഖക്കേടും മാറ്റി തരും. പക്ഷെ കോളേജില്‍ പോകേണ്ടി വരും.'
അനന്തനാരായണന്‍ സാര്‍  മൈക്രോബയോളജി ആണ്, ക്ലിനിക്കല്‍ മെഡിസിന്‍ ഒന്നും അറിയില്ല, അവിടെ പോയി ഒന്ന് ചമ്മട്ടെ, പ്രിന്‍സിപ്പാളിനെ ഒന്ന് ചമ്മിക്കുകയും ചെയ്യാം എന്നൊക്കെ ആണ് ഞാനപ്രകാശന്‍ മനസ്സില്‍ കരുതിയത്.
ഹാജിയാര്‍ ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് പോയി.
പ്രിന്‍സിപ്പലിന്റെ മുറിയില്‍ കടന്നതും കുട ഒരു അരികില്‍ ചാരി വച്ചു. തലയില്‍ കെട്ടഴിച്ചു കയ്യിലേന്തി, പ്രിന്‍സിപ്പല്‍ ആംഗ്യം കാണിച്ചപ്പോള്‍ കസേരയില്‍ ഇരുന്നു. സഹായിയായി വന്ന ചെറുപ്പക്കാരന്‍ ഹാജിയാരുടെ പുറകില്‍ നില്‍പ്പുറപ്പിച്ചു.
ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിഭാശാലിയും, വാഗ്മിയും, കറ കളഞ്ഞ വ്യക്തിത്വവും ഉള്ള അധ്യാപകനാണ് അനന്ത നാരായണന്‍ സാര്‍. ഏറ്റവും ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. രാമചന്ദ്രന്‍ സാറും, ഗഫൂര്‍ സാറുമെല്ലാം വില കൂടിയ കാറില്‍ രാജകീയമായി വന്നിറങ്ങുമ്പോള്‍, അനന്തനാരായണന്‍ സാര്‍ എന്നും ഒരു പഴയ സൈക്കിളില്‍ ആണ് വന്നിരുന്നത്. അദ്ദേഹത്തിന്റെ മാഹാത്മ്യം അടുത്ത ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങള്ക്ക് മനസ്സിലാവും.
സാര്‍ സൗമ്യ സ്വരത്തില്‍ ചോദിച്ചു, 'എന്താ പേര്?'
'കൊറച്ചു ദൂരത്തു വയനാട്ടില്‍ നിന്നാണ്, ചേക്കുട്ടിഹാജി.'
എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ അങ്ങോട്ടൊരു ചോദ്യമാണ് ഹാജിയാര്‍ ചോദിച്ചത്,
'ഇങ്ങളെന്താ ആസ്പത്രിയുടെ പണി  മുഴുമനാക്കത്തത്?'
ഒറ്റ നോട്ടത്തില്‍ ഒരു വ്യക്തിയെ അളന്നു മുറിച്ചു മനസ്സിലാക്കുവാന്‍ കഴിവുള്ള ആളാണ് അനന്തനാരായണന്‍  സാര്‍. ഹാജിയാരുടെ ഉദ്ദേശശുദ്ധിയും, മഹത്വവും മനസ്സിലാക്കിയ സാര്‍ മെഡിക്കല്‍ കോളേജ് പണി തുടങ്ങിയത് മുതലുള്ള ബുദ്ധിമുട്ടുകളും സാമ്പത്തികമായി നേരിട്ട ഞെരുക്കങ്ങളും  ഹാജിയാരെ  പറഞ്ഞു മനസ്സിലാക്കി.
ഹാജിയാര്‍ പറഞ്ഞു,
'ഞാനൊരു കാര്യം പറഞ്ഞാല്‍ ഒന്നും തോന്നരുത്. പണി മുഴുമനാക്കാനുള്ള കാശ് നമ്മള് തരാം. അതിനൊരു കാര്യമുണ്ട്. എന്റെ മകള്‍ ജാസ്മിന്‍, കഴിഞ്ഞ കൊല്ലം ഇവിടെ അഡ്മിഷന്‍ കിട്ടിയതായിരുന്നു. ചേരണെന് മുമ്പൊരു പനി. രണ്ടാം ദിവസം ബോധം പോയി, എളക്കം  തുടങ്ങി. ഇങ്ങോട്ടു വരണ വഴിക്ക് എല്ലാം കഴിഞ്ഞു.'
ഹാജിയാര്‍ തല താഴ്ത്തി ഏറെ നേരം മൗനമായി ഇരുന്നു. സാര്‍ ഹാജിയാര്‍ പറയുന്നത് കേള്‍ക്കുവാന്‍ കാത്തിരുന്നു.
'കഴിഞ്ഞയാഴ്ച ഞാന്‍ എന്റുമ്മാനേം കൂട്ടി ഈ ആസ്പത്രി കാണാന്‍ വന്നു. അപ്പോഴാ പണി തീരാതെ കിടക്കണ ബില്‍ഡിംഗ് കണ്ടത്. ഉമ്മ പറഞ്ഞിട്ടാ ഞാനിന്നു വന്നത്. എത്ര ഉറുപ്പ്യ ആകും പണി തീര്‍ക്കാന്‍?'
അന്തനാരായണന്‍ സാര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, സൂപ്രണ്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍  ഇവരെയെല്ലാം വിളിച്ചു വരുത്തി.
പൊതുവെ മലബാറില്‍ ഹാജിയാരുടെ സമുദായത്തില്‍ പൈസ ബാങ്കിലിടാന്‍ പാടില്ല എന്നൊരു ധാരണയുണ്ട്. അതുകൊണ്ടു സാര്‍ പറഞ്ഞു, 'മുപ്പത് ലക്ഷം വരും. രൂപയായി തന്നാല്‍ എനിക്ക് സ്വീകരിക്കാന്‍ കഴിയില്ല.'
അന്ന് ഞങ്ങള്‍ക്ക് ഒരു മാസത്തെ മെസ്സ് ഡ്യൂസ് 35 രൂപ. അപ്പോള്‍ 30 ലക്ഷത്തിന്റെ വലുപ്പം ഊഹിക്കാവുന്നതേ ഉള്ളു.
ഹാജിയാര്‍ എല്ലാത്തിനും വ്യക്തതയുള്ള ആളായിരുന്നു.
'അതിനെന്താ, കിട്ടണ  കാശ് ഞാന്‍ ബാങ്കിലിടുന്നുണ്ട്.  കൃത്യമായി ടാക്‌സ് കൊടുക്കുന്നൂണ്ട്.'
മുപ്പതു ലക്ഷത്തിന്റെ ചെക്ക് എഴുതി കൊടുത്തിട്ടാണ് ഹാജിയാര്‍ പോയത്.
പോകുന്നതിനു മുന്‍പ് ഹാജിയാര്‍ പറഞ്ഞു, 'ബാങ്കിലേക്കൊന്ന് വിളിച്ചു നോക്കിക്കോളൂ, ചെക്ക് മടങ്ങുമോ എന്ന്.'
അനന്തനാരായണന്‍ സാര്‍ പറഞ്ഞു, 'അതിന്റെ ആവശ്യമില്ല. ഒരാളെ കണ്ടാല്‍ അയാളുടെ സത്യം എനിക്ക് മനസ്സിലാവും.'
ആസ്പത്രിയുടെ പണി കഴിഞ്ഞതിനു ശേഷം അനന്തനാരായണന്‍ സാര്‍ സൂപ്രണ്ടിനേയും കൂട്ടി ചേക്കുട്ടി ഹാജിയെ കാണുവാന്‍ പോയി. ബത്തേരി വരെ ബസ്സില്‍. അവിടെ നിന്നും ടാക്‌സിയില്‍. പോകുന്ന വഴി ടാക്‌സി െ്രെഡവര്‍ പറഞ്ഞു,
'ഈ കാണുന്ന തോട്ടങ്ങളെല്ലാം ചേക്കുട്ടി ഹാജിയുടെയാണ്. ഇക്കണ്ട സ്വത്തൊക്കെ ചേക്കുട്ടി ഹാജീടെ വാപ്പ ഉണ്ടാക്കീതാ. നല്ല മനുഷ്യന്‍. ഹാജിയാരുടെ സഹായം കിട്ടാത്തവര്‍ ഇവിടെ ആരുമില്ല.'
അനന്തനാരായണന്‍ സാര്‍ വിരുന്നു ചെന്നത്, ഹാജ്യാര്‍ക്ക് ഏറെ സന്തോഷമായി. സല്‍ക്കാരത്തിനിടയില്‍ ഹാജിയാര്‍ പറഞ്ഞു,
'ഉമ്മ മയ്യത്തായി.'
എങ്ങനെയെന്നോ, എന്നാണെന്നോ അനന്തനാരായണന്‍ സാര്‍ ചോദിച്ചില്ല. ഹാജിയാര്‍ പറഞ്ഞതുമില്ല. അനന്ത നാരായണന്‍ എന്ന ആ അമാനുഷ മഹദ് വ്യക്തി ഒരു യുവാവായി, ഒരു കുമാരനായി, ഒരു കുഞ്ഞായി ഹാജിയാരുടെ അമ്മയുടെ പടത്തിനു മുന്‍പില്‍ കുറച്ചുനേരം പ്രാര്‍ത്ഥിച്ചു കൊണ്ട് നിന്നു. സ്വന്തം അമ്മയുടെ മുന്നില്‍ നില്‍ക്കുന്നത് പോലെയാണ് സാറിന് അപ്പോള്‍ തോന്നിയത്.
ഇന്ന് മാതൃദിനം. ആ നന്മ നിറഞ്ഞ അമ്മക്ക് വേണ്ടി ഇന്ന് നമുക്ക് പ്രാര്‍ഥിക്കാം. ആ അമ്മക്ക് സമര്‍പ്പിക്കാം ഈ പുണ്യ ദിനം.

Dr Radhakrishnan, 6 th Batch Calicut Medical College
Prasanth Hospital Chettipadi Parappanangadi

 

Latest News