Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിഫയുടെ കഴുത്തില്‍ പാടുകള്‍,  കൊലപാതകമെന്നു സംശയം

കാക്കൂര്‍-ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്‌നുിന്റെ മരണം കൊലപാതകമാണെന്ന് സംശയം. റിഫയുടെ കഴുത്തില്‍ പാടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ മൃതദേഹം അഴുകിയിട്ടില്ലാത്തതിനാല്‍ മൃതദേഹം കബറിടത്തില്‍നിന്ന് പുറത്ത് എടുത്ത് പരിശോധിച്ചപ്പോള്‍തന്നെ കഴുത്തിലെ പാട് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതില്‍ വിശദമായ പരിശോധന ആവശ്യമുള്ളതിനാലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
റിഫയെ ശ്വാസം മുട്ടിച്ചതാണോ, തലയോട്ടിയ്ക്ക് ഉള്‍പ്പടെ ശരീരത്തില്‍ ക്ഷതം സംഭവിച്ചിട്ടുണ്ടോ, എന്തെങ്കിലും വിഷ പദാര്‍ത്ഥങ്ങള്‍ ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചിട്ടുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ അന്വേഷണം ദുബായിലേക്കും വ്യാപിപ്പിക്കുമെന്നാണ് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം.
പാവണ്ടൂര്‍ ജുമാമസ്ജിദിലെ കബര്‍സ്ഥാനില്‍നിന്ന് റിഫയുടെ മൃതദേഹം ശനിയാഴ്ച രാവിലെ പത്തോടെയാണ് പുറത്തെടുത്തത്. കോഴിക്കോട് തഹസില്‍ദാര്‍ പ്രേംലാലിന്റെ സാന്നിധ്യത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി. ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്‍ക്വസ്റ്റ് നടത്തി. പന്ത്രണ്ട് മണിയോടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. വൈകീട്ട് മൃതദേഹം തിരികെ പള്ളിയിലെത്തിച്ച് കബറടക്കി.
കോഴിക്കോട് സബ് കലക്ടര്‍ വി. ചെല്‍സാ സിനി, മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ, കാക്കൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. ഷാജി, മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് കോയ ഹാജി, സെക്രട്ടറി എന്‍.കെ. നൗഫല്‍, എം. അബ്ദുറഹ്മാന്‍, ഷെരീഫ് മന്ദലത്തില്‍, റിഫയുടെ സഹോദരന്‍ റിജുന്‍, ബന്ധു ഉബൈദ് എന്നിവര്‍ മൃതദേഹം പുറത്തെടുക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു.
മാര്‍ച്ച് ഒന്നിന് രാത്രിയാണ് ദുബായിലെ വസതിയില്‍ റിഫയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. അവിടെവെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്നുപറഞ്ഞ് ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. മാര്‍ച്ച് 18ന് റൂറല്‍ എസ്.പി.ക്ക് നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
 

Latest News