Sorry, you need to enable JavaScript to visit this website.

രാജ്യദ്രോഹ നിയമം റദ്ദാക്കരുതെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത പുനഃപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുന്നതാണെന്നും ഇതു ശരിവെച്ച അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പുനഃപരിധോധിക്കേണ്ടതില്ലെന്നുമാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
കേദാര്‍ നാഥ് സിംഗ് കേസില്‍ 1962 ല്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് പുറപ്പടുവിച്ച വിധിയില്‍ രാജ്യദ്രോഹ കുറ്റം ഭരണഘടനപരമായി സാധുവാണെന്ന് വിധിച്ചിരുന്നു. ഈ വിധി ഇപ്പോഴും നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന ഹരജികള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെങ്കില്‍ അതിനുള്ള കാരണം മൂന്നംഗ ബെഞ്ച് വ്യക്തമാക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
നിയമം റദ്ദാക്കേണ്ടതില്ലെന്നും ദുരുപയോഗം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പറപ്പെടുവിച്ചാല്‍ മതിയെന്നും കേസില്‍ സുപ്രീം കോടതിയെ സഹായിക്കുന്ന അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ നേരത്തെ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം വിശാല ബെഞ്ചിനു വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.
 ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 അ വകുപ്പ് പുനഃപരിശോധിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ദുരുപയോഗം തടയുന്നതിനുള്ള പരിഹാര മാര്‍ഗ്ഗം കണ്ടെത്തുക എന്നതാണ് ആവശ്യമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കാക്കിയിട്ടുണ്ട്. ഈ വാദങ്ങള്‍ സ്വീകാര്യമല്ലെങ്കില്‍ കേന്ദ്ര നാഥ് കേസിലെ വിധി പുനഃപരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിടാവുന്നതാണെന്നും കേന്ദ്രം അറിയിച്ചിട്ടണ്ട്. കേന്ദ്രത്തിന്റെ സത്യവാങ്മൂലം സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

 

Latest News