Sorry, you need to enable JavaScript to visit this website.

നഴ്‌സുമാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍  ക്ഷമ ചോദിച്ച് ദുര്‍ഗാദാസ്, പോലീസ് കേസെടുത്തില്ല 

തിരുവനന്തപുരം- നഴ്‌സുമാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ദുര്‍ഗാദാസ് ക്ഷമാപണവും വിശദീകരണവുമായി രംഗത്ത്. നഴ്‌സുമാരെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, തെറ്റായ രീതിയിലുള്ള വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് വിശദീകരണം. അധിക്ഷേപത്തിനെതിരെ നഴ്‌സുമാരുടെ സംഘടന നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിവാദ പരാമര്‍ശത്തിന് പിന്നാലെ ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. മലയാളം മിഷന്‍ ഖത്തര്‍ മേഖലാ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്നും ഇയാളെ നീക്കി.
തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിലായിരുന്നു ചോദ്യോത്തര വേളയില്‍ ദുര്‍ഗാദാസിന്റെ വിവാദ പരാമര്‍ശം. കേരളത്തില്‍ നിന്ന് നഴ്‌സുമാരെ തീവ്രവാദികള്‍ക്ക് ലൈംഗികസേവനത്തിനായി കൊണ്ടു പോവുന്നതായി അറിയാന്‍ കഴിഞ്ഞെന്നും ഇതിനെതിരെ എന്ത് ചെയ്യാന്‍ കഴിയുമെന്നതായിരുന്നു ചോദ്യം. പിന്നാലെ സോഷ്യല്‍മീഡിയയില്‍ വന്‍ വിവാദമായി. ഖത്തറിലെ ജോലി നഷ്ടപ്പെട്ടു. ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്ന് ഇയാളെ നീക്കി. യുനൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ഖത്തര്‍ ഘടകം ഇയാള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. തുടര്‍ന്നാണ് ക്ഷമാപണവുമായി രംഗത്തെത്തിയത്. കാസ നേതാവ് ക്ലബ് ഹൗസില്‍ പറഞ്ഞ കാര്യം സംശയം തീര്‍ക്കാനായി, ലൗ ജിഹാദ് വിഷയം ചര്‍ച്ച ചെയ്ത സെഷനില്‍ വേദിയിലിരുന്ന കെവിന്‍ പീറ്ററിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും തന്റെ പ്രസ്താവന അല്ലെന്നുമാണ് ദുര്‍ഗാദാസ് വിശദീകരിക്കുന്നത്.
എന്നാല്‍ നഴ്‌സുമാരോട് മാപ്പു ചോദിക്കുമ്പോഴും, നഴ്‌സസ് റിക്രൂട്ട്‌മൈന്റിന്റെ പേരില്‍ തീവ്രവാദത്തിനായി വ്യാജന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. പി.സി ജോര്‍ജിനെതിരെ കേസെടുത്ത പോലീസ് പക്ഷെ ദുര്‍ഗാദാസിനെതിരായ പരാതിയില്‍ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പോലീസിന് കൈമാറുമെന്ന് അറിയിച്ചതായാണ് പരാതി നല്‍കിയവര്‍ പറയുന്നത്. തനിക്കെതിരായ പ്രചാരണങ്ങള്‍ക്കെതിരെ ദുര്‍ഗാദാസും പരാതി നല്‍കിയിട്ടുണ്ട്.
 

Latest News