മിഠായി തരാമെന്നും  പറഞ്ഞ് മുഹമ്മദ്  മക്കളെ  വിളിച്ച് വരുത്തിയത് മരണത്തിലേക്ക്

പെരിന്തല്‍മണ്ണ- ഭാര്യയെയും മക്കളെയും ഗുഡ്‌സ് ഓട്ടോറിക്ഷയിലിട്ട് തീകൊളുത്തി കിണറ്റില്‍ ചാടി മരിച്ച ടിഎച്ച് മുഹമ്മദ് മിഠായി തരാം എന്ന് പറഞ്ഞ് മക്കളെ വിളിച്ച് വരുത്തിയത് മരണത്തിലേക്കയായിരുന്നു. ഗുഡ്‌സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തില്‍ ഭാര്യ ജാസ്മിനും പത്തുവയസ്സുള്ള മകള്‍ ഫാത്തിമ സഫയുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടാമത്തെ മകളെ ബന്ധുക്കളാണ് രക്ഷപ്പെടുത്തിയത്. അഞ്ചു വയസുകാരി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തങ്ങളെ കൊല്ലാന്‍ പോകുകയാണെന്ന് ജാസ്മിന്‍ വീട്ടിലേക്ക് മൊബൈലില്‍ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്ന് ഓടിയെത്തിയ ബന്ധുക്കള്‍ കണ്ടത് തീ ആളിപ്പടരുന്ന വാഹനമാണ്. ഷിഫാനയെ മാത്രമാണ് രക്ഷപ്പെടുത്താനായത്. ദേഹത്തു തീപടര്‍ന്ന നിലയില്‍ കിണറ്റില്‍ ചാടിയ മുഹമ്മദിനെ സമീപവാസികള്‍ പുറത്തെത്തിച്ചെങ്കിലും മരിച്ചു. മുഹമ്മദിന്റെ മൃതദേഹം പുറത്തെടുത്തപ്പോള്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പടക്കങ്ങള്‍ തുടര്‍ച്ചയായി പൊട്ടിയതും തീ ആളിക്കത്തിയതും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. 40 മിനിറ്റ് കഴിഞ്ഞാണ് ഓട്ടോറിക്ഷയിലെ തീ അണയ്ക്കാന്‍ സാധിച്ചത്. മീന്‍ വില്‍പനക്കാരനായ മുഹമ്മദും കുടുംബവും വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയിലെ കോളിയടുക്കം അണിഞ്ഞ റോഡിലെ വീട്ടിലായിരുന്നു താമസം. കുടുംബപ്രശ്‌നങ്ങള്‍ കാരണം ഒരു മാസം മുന്‍പ് ജാസ്മിനും മക്കളും കൊണ്ടിപറമ്പിലെ സ്വന്തം വീട്ടിലെത്തിയിരുന്നു. ഇന്നലെ ഇവിടെയെത്തിയ മുഹമ്മദ് ഭാര്യാവീടിനു 100 മീറ്റര്‍ അകലെ വണ്ടി നിര്‍ത്തിയശേഷം ഇവരെ വിളിച്ചുവരുത്തി ഓട്ടോയില്‍ കയറ്റി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് പോലീസ് നിഗമനം. കൊലപാതകത്തിനുള്ള ആസൂത്രണത്തോടെ എത്തിയ മുഹമ്മദ് ഓട്ടോയില്‍ പടക്കം വച്ചിരുന്നു.അതേസമയം ടിഎച്ച് മുഹമ്മദ് പോക്‌സോ കേസ് പ്രതിയാണ്. കാസര്‍കോട് മേല്‍പ്പറമ്പ് പോലീസാണ് 2020 നവംബര്‍ 28 മുഹമ്മദിനെതിരേ കേസ് രജിസ്റ്റര്‍ചെയ്തത്. കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. പെരുമ്പള കാരത്തൊട്ടി തെച്ചിയോടന്‍ ഹൗസില്‍ കുടുംബസമേതം താമസിച്ച് മീന്‍വില്‍പ്പന നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്. 25 ദിവസംകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചതിന് കേസന്വേഷിച്ച മേല്‍പ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്ക് ഐ.ജി.യുടെ പ്രശംസാപത്രം ലഭിച്ചിരുന്നു. 240 ദിവസം റിമാന്‍ഡില്‍ കിടന്ന ശേഷമാണ് മുഹമ്മദിന് ജാമ്യം ലഭിച്ചത്.
 

Latest News