VIDEO ഈദിനു പിന്നാലെ യു.പിയില്‍ മദ്രസ കെട്ടിടം ഇടിച്ചുനിരത്തി

കാണ്‍പൂര്‍- കെട്ടിടത്തിന്റെ ഒരു ഭാഗം സര്‍ക്കാര്‍ ഭൂമിയിലാണെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ മദ്രസാ കെട്ടിടം മുനിസിപ്പല്‍ അധികൃതര്‍ ഇടിച്ചുനിരത്തി.
ഘതംപൂരിലെ ഇസ്ലാമിയ മദ്രസയാണ് ഈദുല്‍ ഫിത്തറിന് പിന്നാലെ ബുധനാഴ്ച തകര്‍ത്തത്.  
മദ്രസയ്ക്ക് സ്വന്തമായി 18,900 ചതുരശ്ര അടി സ്ഥലമാണ് അനുവദിച്ചിരുന്നതെന്നും എന്നാല്‍ കെട്ടിടം 1,08,000 ചതുരശ്ര അടിയിലേക്ക് വികസിപ്പിച്ചുവെന്നും അധികൃതര്‍ പറയുന്നു.  തൊഴുത്തും കുളവുമുണ്ടായിരുന്ന സര്‍ക്കാര്‍ ഭൂമിയാണ് അനധികൃതമായി കൈയേറി കെട്ടിടം നിര്‍മിച്ചതെന്നും മുനിസിപ്പല്‍ അധികൃതര്‍ വിശദീകരിച്ചു.
അതേസമയം, മുന്‍കൂട്ടി വിവരം നല്‍കാതെയാണ്  മദ്രസ തകര്‍ത്തതെന്ന് സംഭവത്തിന്റെ വീഡിയോ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഖുര്‍ആനും പാഠപുസ്തകങ്ങളും എടുത്തുമാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത് കേള്‍ക്കാം.
വിദ്യാര്‍ത്ഥികള്‍ക്ക് ഖുര്‍ആനും മറ്റ് ഗ്രന്ഥങ്ങളും എടുക്കാന്‍ പോലും അവസരം നല്‍കിയില്ലെന്നാണ് ആരോപണം.  എന്നാല്‍ ഇസ്‌ലാമിയ സെക്കണ്ടറി മദ്രസ പൊളിക്കുന്ന പ്രക്രിയ തീര്‍ത്തും സമാധാനപരമായാണ് നടന്നതെന്ന് വീഡിയോക്കുള്ള മറുപടിയായി
കാണ്‍പൂര്‍ ഔട്ടര്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.  മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും വിശുദ്ധ ഗ്രന്ഥങ്ങളെ അവഹേളിച്ചിട്ടില്ലെന്നും ഘതംപൂരിലെ എസ്ഡിഎം പറഞ്ഞു.
ഒന്നര വര്‍ഷമായി നഗരസഭ അനധികൃത നിര്‍മാണം പൊളിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും  തെരഞ്ഞെടുപ്പ് വന്നതിനാല്‍ നീണ്ടുപോയതാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 മദ്രസ നടത്തിപ്പുകാര്‍ റവന്യൂ രേഖയില്‍ കൃത്രിമം കാണിച്ച് സര്‍ക്കാര്‍ ഭൂമി തങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നാണ് 1994ല്‍ കേസ് ഉത്ഭവിച്ചത്.  2020 ല്‍ തര്‍ക്കത്തിലായ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു. അന്നുമുതല്‍ മദ്രസ പൊളിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.

 

Latest News