24 മണിക്കൂര്‍ സൂചനാ പണിമുടക്കുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍, സി.ഐ.ടി.യു ഇല്ല

തിരുവനന്തപുരം- വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെ.എസ്.ആര്‍.ടി.സി സൂചനാ പണിമുടക്ക്. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ തൊഴിലാളി സംഘനകളുടെ പണിമുടക്ക്. ഗതാഗത മന്ത്രിയുമായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് പോകാനുള്ള തീരുമാനം. എന്നാല്‍, സി.ഐ.ടി.യു പണിമുടക്കില്‍ പങ്കെടുക്കില്ല.

സി.ഐ.ടി.യു, ബി.എം.എസ്, ടി.ഡി.എഫ് എന്നിവരുമായാണ് ഗതാഗതമന്ത്രി ആന്റണി രാജുവും കെ.എസ്.ആര്‍.ടി.സി സിഎംഡി ബിജു പ്രഭാകറും ചര്‍ച്ച നടത്തിയത്. ശമ്പളം ലഭിക്കണമെന്നതാണ് ചര്‍ച്ചയില്‍ തൊഴിലാളി സംഘനകള്‍ പ്രധാനമായും ആവശ്യപ്പെട്ടത്.

ഈമാസം 21 ന് ശമ്പളം നല്‍കാമെന്നാണ് മാനേജ്മെന്റും മന്ത്രിയും ആദ്യഘട്ടത്തില്‍ അറിയിച്ചത്. എന്നാല്‍ അത് അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. ഈ മാസം 10 ന് ശമ്പളം നല്‍കാമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫും ബി.എം.എസും ഇത് അംഗീകരിച്ചില്ല.

പത്താം തീയതി ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സി.ഐ.ടി.യു അറിയിച്ചു.

 

Latest News