Sorry, you need to enable JavaScript to visit this website.

കോടതിക്ക് പുറത്ത് എല്ലാ തലാഖുകളും നിരോധിക്കണമെന്ന് സുപ്രീം കോടതിയില്‍ ഹരജി

ന്യൂദല്‍ഹി-  തലാഖെ ഹസന്‍ ഉള്‍പ്പെടെ  കോടതിക്കു പുറത്തുള്ള എല്ലാ ഏകപക്ഷീയ തലാഖുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി.

ഏകപക്ഷീയമായ തലാഖെ ഹസന്റെ ഇരയാണെന്ന് അവകാശപ്പെട്ട് ഗാസിയാബാദ് സ്വദേശിനി ബേനസീര്‍ ഹീനയാണ് ഹരജി  സമര്‍പ്പിച്ചത്.  വിവാഹമോചനത്തിന്റെ നടപടിക്രമങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ പറയുന്നു.

മൂന്ന് മാസ കാലയളവില്‍ ഓരോ മാസവും തലാഖ് ചൊല്ലുന്ന രീതിയാണ് തലാഖെ ഹസന്‍. മൂന്ന് മാസത്തിനിടെ ബന്ധം നന്നായില്ലെങ്കില്‍ മൂന്നാം മാസത്തിലെ മൂന്നാമത്തെ തലാഖിനുശേഷം വിവാഹമോചനം ഔപചാരികമാകുമെന്ന രീതിയാണിത്. ഒന്നോ രണ്ടോ തവണ തലാഖ് ചൊല്ലിയതിന് ശേഷം സഹവാസം പുനരാരംഭിക്കുകയാണെങ്കില്‍, ഭാര്യയും ഭര്‍ത്താവും അനുരഞ്ജനത്തിലായെന്ന് തീരുമാനിക്കപ്പെടുന്നു.  രണ്ടു തവണ തലാഖ് ചൊല്ലിയത് ഇതോടെ അസാധുവാകും.

തലാഖെ ഹസന്‍ ശരീഅത്ത് പ്രകാരം  അനുവദനീയമാണെന്നാണ് പോലീസും അധികൃതരും തന്നോട് പറഞ്ഞതായി ഹരജിക്കാരി ബോധിപ്പിച്ചു.

വിവാഹിതരായ മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് തലാഖെ ഹസന്‍ ഉള്‍പ്പെടെ ശരീഅത്ത് അനുവദിക്കുന്ന എല്ലാ തലാഖുകളുമെന്ന് അഭിഭാഷകന്‍ അശ്വനി കുമാര്‍ ദുബെ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

പല ഇസ്ലാമിക രാജ്യങ്ങളും ഇത്തരമൊരു സമ്പ്രദായം നിയന്ത്രിച്ചിട്ടുണ്ടെന്നും ഹരജിയില്‍ അവകാശപ്പെട്ടു.

 

Latest News