എയര്‍ ഇന്ത്യയുടെ കാര്യം തീരുമാനമായി;  76 ശതമാനം ഓഹരികളും വിറ്റഴിക്കും

ന്യൂദല്‍ഹി- നഷ്ടത്തില്‍ പറക്കുന്ന ദേശീയ വിമാന കമ്പനി എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരമാനിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശമടങ്ങിയ പ്രാഥമിക രേഖ സര്‍ക്കാര്‍ പുറത്തു വിട്ടു. തുറന്ന ലേലത്തിലൂടെ ആകും ഓഹരി വില്‍പന. എയര്‍ ഇന്ത്യയുടേയും രണ്ടു സഹസ്ഥാപനങ്ങളുടേയും ഓഹരി വില്‍പനക്കായി വ്യേമായാന മന്ത്രാലയം താല്‍പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. ഈ ഇടപാടില്‍ സര്‍ക്കാരിനു വേണ്ടി ഉപദേശങ്ങള്‍ നല്‍കാന്‍ ഏണസ്റ്റ് ആന്റ് യങ് എന്ന ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനിയെയും നിയോഗിച്ചിട്ടുണ്ട്്. 
ജൂണ്‍ അവസാനത്തോടെ എയര്‍ ഇന്ത്യയുടെ പുതിയ മുതലാളിയെ കണ്ടെത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. വാങ്ങാന്‍ ആളെത്തിയാല്‍ നിയപരമായ ഇടപാടുകളെല്ലാം ഡിസംബറോടെ പൂര്‍ത്തിയാക്കി കമ്പനി കൈമാറാനാണു പദ്ധതി. 

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസ് പ്രവൈറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെയാണ് സ്വകാര്യവല്‍ക്കരിക്കുന്നത്. ഇതില്‍ മൂന്നാമത്തെ കമ്പനി എയര്‍ ഇന്ത്യയുടേയും സിങ്കപൂര്‍ കമ്പനിയായ സാറ്റ്‌സിന്റേയും സംയുക്ത സംരഭമാണ്്. 28,000 ജീവനക്കാരുള്ള എയര്‍ ഇന്ത്യയുടെ കടബാധ്യത കുമിഞ്ഞ് കൂടി ഇപ്പോള്‍ 50,000 കോടി രൂപയിലെത്തിയിരിക്കുന്നു. വിമാനത്താവളങ്ങള്‍ക്കും എണ്ണകമ്പനികള്‍ക്കും കൊടുത്തു തീര്‍ക്കാനുള്ള ബാധ്യത കൂടി പരിഗണിച്ചാല്‍ ഇത് 70,000 കോടി രൂപയോളം വരും. 2012ല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ 30,231 കോടി രൂപയുടെ കടാശ്വാസത്തിന്മേലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പറക്കുന്നത്.  
 

Latest News