Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ബസ് ഓട്ടോ ടാക്‌സി  നിരക്കുകള്‍ കൂട്ടിയത് പ്രാബല്യത്തില്‍

തിരുവനന്തപുരം- സംസ്ഥാനത്ത് പുതുക്കിയ സ്വകാര്യ ബസുകളുടേയും കെ എസ് ആര്‍ ടി സി, ഓട്ടോ, ടാക്‌സി നിരക്കുകള്‍ നിലവില്‍ വന്നു. സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപയായി. രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കാം. അതിനു മുകളില്‍ ഓരോ കിലോമീറ്ററിനും ഒരു രുപ ഈടാക്കും. അതേസമയം എക്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, സെമീ സ്ലീപ്പര്‍, സിംഗിള്‍ ആക്‌സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍, ലോ ഫ്‌ലോര്‍ എസി എന്നിവയുടെ മിനിമം നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. കെഎസ്ആര്‍ടിസി നോണ്‍ എസി ജന്റം ബസ്‌കളുടെ മിനിമം നിരക്ക് 13 രൂപയില്‍ നിന്ന് 10 രൂപയായി കുറയും. 2.5 കിലോമീറ്ററാണ് മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം. ജന്‍ റം എ സി ബസുകളുടെ മിനിമം നിരക്ക് 26 രൂപയായി നിലനിര്‍ത്തി. അതേ സമയം കിലോമീറ്റര്‍ നിരക്ക് 1.87 രൂപയില്‍ നിന്ന് 1.75 രൂപയായി കുറഞ്ഞിട്ടുണ്ട്.
ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍നിന്ന് 30 രൂപയായി. മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കും. ടാക്‌സിക്ക് മിനിമം നിരക്ക് 200 രൂപയാണ്. കി.മീറ്ററിന് 18 രൂപയും ഈടാക്കും
സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ പുതുക്കിയ ടിക്കറ്റ് നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വര്‍ധിപ്പിച്ചെങ്കിലും ജനറം നോണ്‍ എ.സി., സിറ്റി ഷട്ടില്‍ , സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓര്‍ഡിനറി നിരക്കിന് തുല്യമാക്കി. ജനറം എ.സി ബസ്സുകളുടെ കിലോമീറ്റര്‍ നിരക്ക് 187 പൈസയില്‍ നിന്നും 175 ആയി കുറച്ചു. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, ഡിലക്‌സ് ബസ്സുകളില്‍ കിലോമീറ്റര്‍ പരിഗണിച്ച് ഫെയര്‍ സ്‌റ്റേജുകള്‍ പുതിയതായി അനുവദിച്ചതിനാല്‍ ചാര്‍ജ് ഗണ്യമായി കുറയുമെന്ന് കെഎസ് ആര്‍ ടി സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു
 

Latest News