Sorry, you need to enable JavaScript to visit this website.

തീവണ്ടിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ചവിട്ടി പുറത്തിട്ടു

ഭോപാല്‍- പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന തീവണ്ടിയില്‍നിന്ന് ചവിട്ടി തള്ളിയിട്ടു. ഉത്തര്‍പ്രദേശ് സ്വദേശിയായ 24 കാരിയെയാണ് ഖജ്‌റവോ-മഹോബ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയില്‍നിന്ന് തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.

മധ്യപ്രദേശിലെ ഛത്തര്‍പുരിലാണ് സംഭവം. യു.പി സ്വദേശിയായ യുവതി ഭാഗേശ്വര്‍ ധാം ക്ഷേത്രം സന്ദര്‍ശിക്കാനായാണ് ഛത്തര്‍പുരിലെ ഖജ്റാവോയില്‍ എത്തിയത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് ബുധനാഴ്ച വൈകിട്ട് ഖജ്റാവോ-മഹോബ എക്സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങി. വൈകിട്ട് 5.15-ന് ഖജ്റാവോയില്‍നിന്ന് തിരിച്ച തീവണ്ടിയില്‍ ജനറല്‍ കോച്ചിലാണ് യുവതി യാത്ര ചെയ്തിരുന്നത്. തീവണ്ടി സ്റ്റേഷന്‍ വിടുന്നതിന് തൊട്ടുമുമ്പ് മറ്റൊരാളും ഇതേ കമ്പാര്‍ട്ട്മെന്റില്‍ കയറി. യാത്രക്കിടെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് തീവണ്ടിയില്‍നിന്ന് തള്ളിയിട്ടെന്നുമാണ് പരിക്കേറ്റ യുവതിയുടെ മൊഴി.

യുവതി മാത്രമുണ്ടായിരുന്ന കോച്ചില്‍ കയറിയ പ്രതി ആദ്യം അശ്ലീലച്ചുവയില്‍ സംസാരിക്കുകയായിരുന്നു. ഇത് അവഗണിച്ചതോടെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതോടെ യുവതി പ്രതിയുടെ മുഖത്തടിക്കുകയും സീറ്റില്‍നിന്ന് എഴുന്നേറ്റ് തൊട്ടടുത്ത കോച്ചിലേക്ക് ഓടുകയുമായിരുന്നു.

എന്നാല്‍ ഈ കോച്ചിലും യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അക്രമി യുവതിയെ കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ പ്രതിയുടെ കൈവിരലില്‍ കടിച്ച് യുവതി പ്രതിരോധിച്ചു. കടിയേറ്റ് ചോര വന്നതോടെ പ്രതി കൂടുതല്‍ അക്രമാസക്തനായി. ഇയാള്‍ യുവതിയെ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. പിന്നാലെയാണ് തീവണ്ടിയില്‍നിന്ന് തള്ളിയിട്ടത്. എന്നാല്‍ വാതിലിന്റെ ഹാന്‍ഡിലില്‍ പിടിത്തം കിട്ടിയ യുവതി അല്പനേരം വാതിലില്‍ പിടിച്ചുതൂങ്ങി. തുടര്‍ന്ന് അക്രമി കൈകളില്‍ വീണ്ടും ചവിട്ടുകയും ഇതോടെ പിടിവിട്ട് താഴെവീണെന്നുമാണ് യുവതി നല്‍കിയ പ്രാഥമിക മൊഴി.

 

Latest News