കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട, ഏഴ് കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വന്‍ സ്വര്‍ണവേട്ട. ദമ്പതികളില്‍നിന്ന് ഏഴ് കിലോയിലധികം സ്വര്‍ണം പിടികൂടി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദ്, ഭാര്യ സഫ്ന എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സഫ്ന അഞ്ച് മാസം ഗര്‍ഭിണിയാണ്. ശരീരത്തിലും അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം പിടികൂടിയത്. അബ്ദുസമദ് 3672 ഗ്രാം സ്വര്‍ണവും സഫ്ന 3642 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കടത്തിയത്.

അടുത്തിടെ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ സ്വര്‍ണ വേട്ടകളിലൊന്നാണ് ഇത്. ദമ്പതികളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് എന്ന പ്രത്യേകതയുമുണ്ട്. മൂന്നേകാല്‍ കോടി രൂപയുടെ മൂല്യമാണ് കടത്തിയ സ്വര്‍ണത്തിനുള്ളത്. 1.65 കോടി രൂപയുടെ സ്വര്‍ണമാണ് അബ്ദുസമദില്‍ നിന്ന് പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

വെള്ളിയാഴ്ച 6.26 കിലോഗ്രാം സ്വര്‍ണം ആറ് യാത്രക്കാരില്‍ നിന്ന് ഡി.ആര്‍.ഐ പിടികൂടിയിരുന്നു. ജിദ്ദയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു ഇവര്‍ എത്തിയത്. മൂന്നേകാല്‍ കോടി രൂപ മൂല്യമുള്ള സ്വര്‍ണമാണ് കടത്തിയത്. ആറ് പേരും ഒരു സംഘത്തില്‍പ്പെട്ടവരാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെ ഡി.ആര്‍.ഐക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെയാണ് കോടികളുടെ സ്വര്‍ണം പിടികൂടിയത്.

 

Latest News