മരിച്ചതിന് ശേഷവും ബാലികയെ പീഡിപ്പിച്ച  പ്രതികള്‍ക്ക്  11 ദിവസത്തിനകം വധശിക്ഷ 

ജയ്പൂര്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചു. സുല്‍ത്താന്‍ ബില്‍, ചോട്ടു ലാല്‍ എന്നിവര്‍ക്കാണ് രാജസ്ഥാനിലെ ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. 11 ദിവസത്തിനകം ശിക്ഷ നടപ്പാക്കണമെന്ന കര്‍ശന നിര്‍ദേശം കോടതി നല്‍കി.
2021 ഡിസംബര്‍ 23നാണ് ബുണ്ടി ജില്ലയില്‍ ബസോലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. മരണശേഷവും കുട്ടിയെ പ്രതികള്‍ ബലാത്സംഗം ചെയ്തു. ഈ സാഹര്യത്തില്‍ കൂടിയാണ് കോടതി നിര്‍ണായക വിധി പ്രസ്താവം നടത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വിശേഷണമാണ് പോക്‌സോ കോടതിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ശാസ്ത്രീയവും സാങ്കേതികവുമായ രീതികള്‍ അനുസരിച്ച് കൃത്യവും ചിട്ടയായ അന്വേഷണമാണ് പോലീസ് നടത്തിയതെന്ന് ഡിജിപി എം എല്‍ ലാതര്‍ പറഞ്ഞു.
ബസോലി പോലീസ് സ്‌റ്റേഷന്‍ പരിധിയി ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ബുണ്ടി പോലീസ് സൂപ്രണ്ട് ജയ് യാദവ് പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണമാണ് പ്രാഥമിക ഘട്ടത്തില്‍ പോലീസ് നടത്തിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പ്രദേശം വളഞ്ഞാണ് പരിശോധന നടത്തിയത്. 200 ലധികം പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.
ഫോറന്‍സിക് സംഘത്തെയും ഡോഗ് സ്‌ക്വാഡിനെയും ഉപയോഗിച്ച് വിശദമായ പരിശോധനയാണ് നടന്നത്. തുടര്‍ന്ന് 12 മണിക്കൂറിനുള്ളില്‍ കുറ്റവാളികളെ പിടികൂടാന്‍ പോലീസിനായി. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തിയെന്നും എസ്പി പറഞ്ഞു. പോക്‌സോ നിയമപ്രകാരം രണ്ട് പ്രതികള്‍ക്ക് ഒരേസമയം വധശിക്ഷ വിധിക്കുന്ന ആദ്യ കേസാണിതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
ശക്തമായ തെളിവുകളോടെ പ്രതികളെ ചലാന്‍ ബുണ്ടിയിലെ പോക്‌സോ കോടതിയില്‍ പോലീസ് ഹാജരാക്കി. നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയ പോലീസ് രാജസ്ഥാന്‍ ഹൈക്കോടതിയിലെ അഭിഭാഷകനായ മഹാവീര്‍ സിംഗ് കിഷ്‌നാവതിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയുമായിരുന്നു.
പെണ്‍കുട്ടി സുല്‍ത്താനില്‍ നിന്ന് നിന്ന് രക്ഷപ്പെട്ട് ഛോട്ടുലാലിന്റെ സമീപത്തേക്ക് എത്തിയെങ്കിലും ഇയാളും കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യകതമാക്കി. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത്. മരണം സംഭവിച്ചെന്ന് വ്യക്തമായ ശേഷവും പ്രതികള്‍ കുട്ടിയെ ബലാത്സംഗം ചെയ്തു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരനാണ് ഛോട്ടുലാല്‍ എന്നാണ് റിപ്പോര്‍ട്ട്.
 

Latest News