Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ നാവികസേനയുടെ പടക്കപ്പൽ ആദ്യമായി അഴീക്കൽ തുറമുഖത്ത് നങ്കൂരമിട്ടു.


കണ്ണൂര്‍ - ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പല്‍ ആദ്യമായി അഴീക്കല്‍ തുറമുഖത്ത് നങ്കൂരമിട്ടു.
ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് കാബ്ര ടി 76 യാണ് ഉച്ചയോടെ  അഴീക്കല്‍ തുറമുഖത്ത് എത്തിയത്. ദക്ഷിണ കമാന്‍ഡിന്റെ കീഴിലുള്ള ഹൈഡ്രോജെറ്റ് വിഭാഗത്തിലെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റായ ഐ.എന്‍.എസ് കാബ്ര ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമാണ്. ക്യാപ്റ്റനും കമാന്‍ഡിംഗ് ഓഫീസറുമായ കമാന്‍ഡന്‍ഡ് സുശീല്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ എത്തിയ പടക്കപ്പലിനെ കെ വി സുമേഷ് എം.എല്‍.എ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജിനേഷ് മാടങ്കര, പോര്‍ട്ട് ഓഫീസര്‍ പ്രതീഷ് ജി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
       കപ്പലില്‍ അഞ്ച് ഓഫീസര്‍മാരും 42 സെയിലര്‍മാരുമാണുള്ളത്. കൊച്ചിയില്‍നിന്ന് അഴീക്കോട്ടെത്തിയ പടക്കപ്പല്‍ ഇന്ന് ഇവിടം വിട്ട് കാസര്‍കോട് ഭാഗത്തേക്ക് പട്രോളിംഗിനായി പോയി കൊച്ചിയിലേക്ക് മടങ്ങും. ലെഫ്. കമാന്‍ഡന്റ് ബി. ദത്താണ് കപ്പലിന്റെ സെക്കന്‍ഡ് കമാന്‍ഡിംഗ് ഓഫീസര്‍.
കൊച്ചി കേന്ദ്രീകരിച്ച് കേരള തീരത്ത് അറബിക്കടലില്‍ പതിവായി പട്രോളിംഗ് നടത്തുന്ന ഈ പടക്കപ്പല്‍ മത്സ്യത്തൊഴിലാളികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അഴീക്കോട് പോലുള്ള ചെറുതുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. നേരത്തെ ബേപ്പൂര്‍, വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ''മത്സ്യത്തൊഴിലാളികള്‍ നാവികസേനയുടെ കണ്ണും കാതുമാണ്''-അദ്ദേഹം പറഞ്ഞു. കടലില്‍ നേവിയുടെ നൂറുകണക്കിന് കപ്പലുകളുണ്ട്. എന്നാല്‍, ആയിരക്കണക്കിന് ബോട്ടുകളിലാണ് മത്സ്യത്തൊഴിലാളികളുള്ളത്. അത്തരമൊരു ബോട്ടില്‍ ഒരു ആക്രമി വന്നാല്‍, ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുക മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും. നാവിക സേനയുടെ കരുത്താവേണ്ടവരാണ് മത്സ്യത്തൊഴിലാളികള്‍-അദ്ദേഹം പറഞ്ഞു.

 

Latest News