കൊലപാതകത്തിന് ശേഷം മൃതദേഹത്തോടൊപ്പം സെല്‍ഫി, നാലുപേര്‍ പിടിയില്‍

ചെന്നൈ- യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം അത് ചെയ്തത് തങ്ങളാണെന്ന് സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് യുവാക്കള്‍. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ന്യൂമണാലിയിലാണ് കൊലപാതകം നടന്നത്.

സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് കൊലനടത്തിയ ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്തതെന്ന് പോലീസ് പറയുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ എത്തിയ ചിത്രത്തെ പിന്തുടര്‍ന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്.

ഓട്ടോ ഡ്രൈവറായ 32കാരന്‍ രവിചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്.  മദന്‍ കുമാര്‍, ധനുഷ്, ജയപ്രകാശ്, ഭരത് എന്നിവരാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മദനും രവിചന്ദ്രനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് പറഞ്ഞ് തീര്‍ക്കാം എന്ന് പറഞ്ഞാണ് രവിചന്ദ്രനെ സംഘം കളിസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.

പിന്നാലെ മദ്യപിച്ച ശേഷം ഇയാളെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മൃതദേഹത്തിനൊപ്പം പ്രതികള്‍ എടുത്ത സെല്‍ഫിയും പോലീസിന് ലഭിച്ചു.

 

Latest News