തിരുവനന്തപുരം- വി.എസ്.അച്യുതാന്ദൻ ഈയിടെയായി നിയമസഭയിൽ വലിയ രീതിയിലൊന്നും സജീവമാകാറില്ല. സ്വന്തം മണ്ഡലവുമായി ബന്ധപ്പെട്ട വല്ല സബ്മിഷനോ മറ്റോ ഉണ്ടെങ്കിൽ അതു നിർവ്വഹിച്ച് സീറ്റിലിരിക്കും. ഇന്നലെ പക്ഷേ അദ്ദേഹം ധനകാര്യ ബിൽ ചർച്ചയിൽ കാര്യമായി തന്നെ പ്രസംഗിച്ചു.
എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള കടന്നാക്രമണമായിരുന്നു കൂടുതൽ. ഓഖി ദുരന്ത കാലത്ത് കേരളത്തിൽ വന്ന് കേന്ദ്ര മന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയ പ്രസിദ്ധമായ പ്രസംഗത്തെപ്പറ്റി പറയവെ 'ആയമ്മ' എന്നാണ് അവരെ വിശേഷിപ്പിച്ചത്. ഇവിടെ വന്ന് എന്തെല്ലാമാണ് പറഞ്ഞത്. ഓഖി സഹായമായി വല്ലതും കിട്ടിയോ. കേന്ദ്ര സഹായമൊക്കെ അവർ ശിങ്കിടികൾക്കേ കൊടുക്കൂ. പ്രസംഗത്തിൽ വി.എസ് ഉദ്ധരിച്ച 'കല്ല് കരട് കാഞ്ഞിരക്കുറ്റിമുതൽ, മുള്ളു മുരട് മൂർഖൻ പാമ്പുവരെ എന്ന വരികൾ എസ്.കെ.പൊറ്റക്കാടിന്റേതാണെന്നായിരുന്നു പറഞ്ഞത്. പ്രസംഗം കഴിഞ്ഞപ്പോൾ ലീഗിലെ അഡ്വ.എം.ഉമ്മറിന്റെ ഇടപെടൽ. ആ വരികൾ എസ്.കെ.പൊറ്റക്കാടിന്റേതല്ല, അപ്പൻ തമ്പുരാന്റേതാണ്. തികച്ചും അപ്രതീക്ഷിതാമായി വന്നുപെട്ട തെറ്റും പെട്ടെന്ന് വന്ന ലീഗ് അംഗത്തിന്റെ തിരുത്തും ശ്രദ്ധിക്കപ്പെട്ടു.
ധനകാര്യ ബിൽ ചർച്ചയിൽ നിറഞ്ഞു നിന്നത് കോൺഗ്രസിലെ വി.ഡി സതീശനാണ്. കോൺഗ്രസിന്റെ സാമ്പത്തിക നയമാണ് ഇന്ത്യ ഇന്ന് കാണും വിധം നിലനിർത്തിയതെന്ന് അംഗം സ്ഥാപിച്ചെടുത്തു. ബി.ജെ.പിയുടെ നയങ്ങളെയും, കോൺഗ്രസ് ഭരണത്തെയും താരതമ്യം ചെയ്ത് സതീശൻ ചെയ്ത പ്രസംഗം രേഖകൾ കൊണ്ടും ഉദ്ധരണികളാലും സമൃദ്ധമായിരുന്നു. കെ.എസ്. യു സെക്രട്ടറിയായപ്പോൾ ദൽഹിയിൽ പോകാൻ ചെലവ് 20,000 രൂപയായിരുന്നു. ഇക്കഴിഞ്ഞ ദിവസം യാത്ര ചെയ്തത് 4000 രൂപക്ക് പുത്തൻ സാമ്പത്തിക നയത്തിന്റെ ഗുണഫലമാണിത്. മിനിറ്റിന് 16 രൂപയുണ്ടായിരുന്ന മൊബൈൽ ചാർജ് ഇപ്പോൾ 10 പൈസപോലും വരില്ല. ലോകത്തേറ്റവും കുറഞ്ഞ ഫോൺ ചാർജ് ഇന്ത്യയിലാണ്. 14 കോടി മനുഷ്യരെ കോൺഗ്രസ് സർക്കാർ ദാരിദ്ര്യ രേഖക്ക് മുകളിലെത്തിച്ചു എന്ന് കേട്ടതോടെ സി.പി.എം ബെഞ്ചുകൾ ഇളകി. പ്രതിഭാഹരി, പ്രദീപ് കുമാർ, മന്ത്രി വി.എസ് സുനിൽ കുമാർ എന്നിവരെല്ലാം ചേർന്ന് സതീശന്റെ വാദങ്ങളെ എതിർത്തെങ്കിലും ആ വാക്ചാതുരിക്കും, വസ്തുതകൾക്കും മുന്നിൽ ആർക്കും പിടിച്ചു നിൽക്കാനായില്ല.
കോൺഗ്രസ് സർക്കാരിന്റെ നയങ്ങളെ അനുകൂലിച്ച് സംസാരിക്കുന്നയാളെ എതിർത്താലുണ്ടാകുന്ന പ്രതിസന്ധിയും ഇടതുപക്ഷ ബെഞ്ച് നേരിട്ടു. അത് മറ്റൊരു തരത്തിൽ ബി.ജെ.പിയെ അനുകൂലിക്കലാകും. ഒരു ഘട്ടത്തിൽ സതീശൻ അത് പറയുകയും ചെയ്തു. അരുൺ ജയ്റ്റിലിക്ക് ഇതിനേക്കാൾ നല്ലൊരു വക്കാലത്തില്ല -മന്ത്രി തോമസ് ഐസക്കിനോട് സതീശന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'അങ്ങ് ധനകാര്യ ശാസ്ത്രജ്ഞനാണ്. എക്കണോമിക്‌സ് പഠിക്കുക പോലും ചെയ്യാത്തയാളണ് ഞാൻ.' തോമസ് ഐസക്കിനോട് സതീശൻ പറഞ്ഞു.
ഇന്ത്യയിലാദ്യമായി പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിച്ച നേതാവിന്റെ പേര് സതീശൻ പറഞ്ഞപ്പോഴും ഭരണ ബെഞ്ചിൽ വലിയ പ്രതികരണമൊന്നും കണ്ടില്ല. ആ നേതാവിന്റെ പേര് ജ്യോതിബസു. സ്വകാര്യവൽക്കരിച്ച പൊതുമേഖലാ സ്ഥാപനം കൊൽക്കത്തയിലെ ഗ്രെയിറ്റ് ഈസ്റ്റേൺ ഹോട്ടൽ.
മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സഹകരണ മേഖല ബാങ്ക് കംപ്യൂട്ടർവൽക്കരണ സ്ഥാപനവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ആരോപണത്തിൽ സതീശൻ ഉറച്ചു നിന്നപ്പോൾ അത് മന്ത്രിക്കും സർക്കാരിനും തലവേദനയായത് സ്വാഭാവികം.
മലപ്പുറത്തെ മഞ്ചേരിയിൽ ഒരു മെഡിക്കൽ കോളേജ് വന്നപ്പോൾ നാട്ടിൽ കേട്ട മോശം വർത്തമാനങ്ങൾ ലീഗിലെ അഡ്വ.എം ഉമ്മർ ഓർത്തെടുത്തു. കോളേജിനെ ഇകഴ്ത്താൻ എന്തൊക്കെ വഴികളിൽ സാധിക്കുമോ, അതൊക്കെ അന്ന് എല്ലാവരും ചേർന്ന് ചെയ്തുവെച്ചു. ഇപ്പോഴോ? എം.ബി.ബി.എസ് പരീക്ഷയിൽ ആ കോളേജ് ഇന്ന് ഒന്നാം സ്ഥാനത്താണ്. സർവ സൗകര്യങ്ങളുമുളള തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളോട് മത്സരിച്ച് നേടിയ വിജയം. ചെറുപുൽക്കൊടിയായിരുന്ന ആ സ്ഥാപനം ഇന്ന് ഉന്നതിയിലാണ് -മഞ്ചേരി മെഡിക്കൽ കോളേജിന്റെ സ്ഥാപക സ്ഥാനത്തുള്ള ഉമ്മർ അഭിമാനം കൊണ്ടു. ലീഗിലെ എൻ. ഷംസുദ്ദീന് തന്റെ പ്രസംഗ സമയത്തിനിടക്ക് പലർക്കും മറുപടി പറയേണ്ടതുണ്ടായിരുന്നു. പ്രധാനമായും. സി.പി.എമ്മിലെ എ.എൻ. ഷംസീറിന്. വിഷയം മീറ്റിംഗും ഈറ്റിംഗും, മണ്ണാർക്കാട്ടെ കൊലപാതകവുമൊക്കെ തന്നെ. ബുദ്ധിയുള്ള ആളുകൾ യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുത്ത് വേഗം പിരിയും. നിങ്ങളോ? മാസങ്ങളും വർഷങ്ങളുമെടുത്ത് കൈക്കൊള്ളുന്ന ബുദ്ധിമോശം നിറഞ്ഞ തീരുമാനം പിന്നീട് തിരുത്തും. മണ്ണാർക്കാട്ടെ കൊലപാതകം-അത് വഴക്കിന്റെ പേരിലുണ്ടായ നിർഭാഗ്യകരമായ സംഭവമാണ്. രാഷ്ട്രീയമില്ല. മരിച്ചവരുടെ കുടുംബത്തിലെ പലയാളുകളും ഇപ്പോഴും ലീഗുകാർ തന്നെയാണ്. ഒരു ജില്ലയിൽ മാത്രമുള്ള പാർട്ടിയായ ലീഗ് നടത്തിയ കൊലയുടെ കണക്ക് പറഞ്ഞ് ന്യായം ചോദിച്ച എം. സ്വരാജിനോട് ഷംസുദ്ദീന്റെ ചോദ്യം -അതെന്താ പാർട്ടി വലിപ്പമനുസരിച്ച് നിങ്ങൾക്കിനിയും ആളെ കൊല്ലാമെന്നാണോ? പിന്നെ പാണക്കാട് തങ്ങളുടെ കാര്യം-ഞങ്ങൾക്കൊരു തങ്ങളുണ്ട്. നിങ്ങൾക്കോ, നേതാവുണ്ടോ? യെച്ചൂരി പറഞ്ഞാൽ കാരാട്ട് കേൾക്കുമോ?
ആളുകളിപ്പോൾ ചിട്ടിക്കാരൻ ഐസക് എന്നാണ് ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ തമാശപ്പേര് വിളിക്കുന്നതെന്നാണ് ലീഗിലെ പി.കെ.ബഷീർ പറയുന്നത്. ബഷീർ ഇന്നലെയും നല്ല ഫോമിൽ തന്നെയായിരുന്നു. സി.പി.എം വരുത്തന്മാരുടെ പാർട്ടിയായെന്ന് ബഷീർ.
കമ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ ജനിച്ചു വീണ കെവി.അബ്ദുൽ ഖാദർ, ഷംസീർ എന്നിവരെയെല്ലാം ഒഴിവാക്കിയാണ് ജമാഅത്തെ ഇസ്‌ലാമിയിൽ ജനിച്ച്, സിമിയായി, ലീഗും, മറ്റേതൊ വേദിയുമൊക്കെയായി വന്ന കെ.ടി ജലീലിനെ പിടിച്ച് മന്ത്രിയാക്കിയത്. പിണറായിയുടെ ഉപദേശകനാണെന്ന മട്ടിലാണ് ഇപ്പോൾ നടപ്പ്. സുരേഷ് കുറുപ്പിനും രാജു അബ്രഹാമിനും,പ്രദീപ് കുമാറിനമുമൊക്കെ മന്ത്രിയാകുന്നതിൽ എന്ത് തടസ്സമാണുണ്ടായിരുന്നത്? കോഴിക്കോട് മേയർസ്ഥാനം രാജി വെച്ച് വന്ന വി.കെ.സി യോട് ചെയ്തത് കൊലച്ചതിയായിപ്പോയി. ഇതു കേട്ട് ആരോ ചോദ്യവുമായെഴുന്നേറ്റു. നിങ്ങൾ മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കിയതോ? അതു പിന്നെ ലീഗ് തറവാട്ടിലെ അംഗമല്ലേ. ഞങ്ങളുടെ പ്രിയ നേതാവ് കുഞ്ഞാലിക്കുട്ടിക്കേയിയുടെ മകളെ കെട്ടിയയാൾ. കെ.എൻ.എ ഖാദർ..കെ.എൻ.എ ഖാദർ...ആരോ വിളിച്ചു പറഞ്ഞു. 15 കൊല്ലം പാർട്ടിയിൽ പണിയെടുത്ത് ഇരുത്തം വന്ന ശേഷമാണ് ഖാദറിന് പദവി കൊടുത്തത് ..ങാ..എന്താ നിങ്ങളുടെ വിചാരം- ബഷീറിൽ സീതിഹാജി പ്രവേശിച്ചു കൊണ്ടേയിരുന്നു. അഹമ്മദ് കബീർ? അതു പിന്നെ. ഒന്നാം തവണ എം.എൽ.എയായതല്ലേ . അടുത്ത തവണയാകട്ടെ.
ബഷീറിന്റെ പിതാവ് സീതി ഹാജിയെ ലീഗ് തഴഞ്ഞെന്ന് പി.ടി.എ റഹീം പറയുന്നുവെന്നായി സി.പി.എമ്മിലെ വി.കെ.സി മമ്മദ് കോയ. ഇത് കേട്ട് ബഷീർ വാചാലനായി. ചാലിയാറിന്റെ ഓളങ്ങളിൽ തെരപ്പം കുത്തി നടന്ന പിതാവിനെ കേരള രാഷ്ട്രീയത്തിന്റെ ഔന്നത്യത്തിലെത്തിച്ചത് എന്റെ പ്രിയപ്പെട്ട പാർട്ടിയാണ്. സീതിഹാജിയെപ്പറ്റി ബഷീർ വികാരഭരിതനായി പറഞ്ഞപ്പോൾ സഭാന്തരീക്ഷത്തിൽ ഒരുപാട് ഓർമ്മകൾ മിന്നിമറഞ്ഞു.
സഭ പെട്ടെന്ന് നിശ്ശബ്ദത കൈവരിച്ചതു പോലെ.എം.എം.അക്ബറിനെ മോചിപ്പിച്ച പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ എന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നതു കാണുന്നുണ്ട്. ആര് മോചിപ്പിച്ചെന്നാണ് നിങ്ങളീ പറയുന്നത്. കേസുണ്ടാക്കിയത് നിങ്ങൾ. പോലീസിനെക്കൊണ്ട് പിടിപ്പിച്ചതും നിങ്ങൾ.
ഒടുവിൽ കോടതി ജാമ്യം നൽകിയപ്പോൾ അതിന്റെ പേരിൽ അഭിവാദ്യവും.കേരളം മുഴുവൻ ആളുകൾ ടൈലിടുന്നതിനെ പ്രകൃതി സ്‌നേഹിയുടെ പക്ഷം ചേർന്ന് എതിർത്തത് കേരള കോൺഗ്രസിലെ ഡോ.എൻ.ജയരാജാണ്. എം.എൽ.എ ഹോസ്റ്റൽ മുതൽ നിയമസഭാ മന്ദിരം വരെ ഒരു തരി പച്ച പുല്ലപോലുമില്ല. നാട്ടിലെവിടെയും ഇപ്പോൾ തുമ്പികളെ കാണാൻ കിട്ടുന്നില്ല. എല്ലാം പ്രകൃതിയെ നശിപ്പിച്ചതിന്റെ ഫലം. ഒരു ജോലി കിട്ടിയാൽ ലീവെടുക്കാമായിരുന്നു എന്നത് ഏത് തരം തൊഴിലിടത്തിലേയും ഉദാസീന സമൂഹത്തോട് ചേർത്ത് വെക്കുന്ന തമാശ പ്രയോഗമാണ്.
പക്ഷേ ലീഗിലെ പി.കെ ബഷീർ സഭയിൽ കൊണ്ടുവന്ന ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന്റെ വിഷയം ദീർഘകാല ലീവെടുത്ത് വിദേശത്ത് പോകുന്നവരുണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങൾ. 20 വർഷം വരെ ലീവെടുത്ത് പോകുന്നവരുണ്ട്. തിരിച്ചെത്തുന്നതാകട്ടെ പിരിയുന്നതിന് മൂന്നോ, നാലോ വർഷം മുമ്പും. തിരിച്ചെത്തിയാൽ അധ്യാപകർക്ക് നാട്ടിൽ സംഭവിച്ച ഒരു കാര്യത്തെപ്പറ്റിയും സാമാന്യ ധാരണ പോലുമുണ്ടാകില്ല. ഇത്തരത്തിലുള്ള ലീവനുവദിക്കലിന് നിയന്ത്രണം വേണം. അധ്യാപകരും, എന്തിന് ഡോക്ടർമാർ പോലും വിദേശത്ത് പോയി അതേ ജോലിയല്ല ചെയ്യുന്നത്. കച്ചവടവും മറ്റുമാണ് പണി.
ബഷീറിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രവാസികളുടെ നിലവിലുള്ള അവകാശങ്ങൾ ഇല്ലാതാക്കുമെന്നായിരുന്നു മുൻ പ്രവാസി കൂടിയായ സി. പി എമ്മിലെ കെ.വി അബ്ദുൽ ഖാദറിന്റെ എതിർവാദം. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി പൂർത്തിയാക്കണമെന്ന ആവശ്യമുന്നയിച്ച സി.പി.എമ്മിലെ എ.എൻ ഷംസീർ ആ നാടിന്റെ ഭക്ഷണപ്പെരുമ മുതൽ സാംസ്‌കാരിക പെരുമ വരെ വിവരിച്ചു. മന്ത്രി തോമസ് ഐസക് വലിയൊരു നേട്ടം കൈവരിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ.
സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് സമ്പൂർണ ബജറ്റ് പാസാക്കി എന്ന വിജയം. 13 കൊല്ലത്തിന് ശേഷമുള്ള ഈ നേട്ടം പക്ഷേ വേണ്ടത്ര ആഘോഷിക്കപ്പെട്ടോ എന്ന് സംശയം.