കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താനാവശ്യമായ സൗകര്യങ്ങളും സുരക്ഷയുമുണ്ടെന്ന് സൗദി എയർലൈൻസ് വിമാന കമ്പനിയുടെ റിപ്പോർട്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആവശ്യപ്പെട്ടതിനെ തുടർന്ന് സൗദി എയർലൈൻസ് തയ്യാറാക്കിയ സുരക്ഷാ പഠന റിപ്പോർട്ടാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവീസ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചത്.
വിമാനകമ്പനിയുടെ റിപ്പോർട്ട് കരിപ്പൂരിൽ നിന്നും തിങ്കളാഴ്ച ദില്ലി എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമർപ്പിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ജെ.ടി രാധാകൃഷ്ണ പറഞ്ഞു. ദില്ലി കാര്യാലയമാണ് അംഗീകാരത്തിനായി ഡി.ജി.സി.എക്കു കൈമാറുക.
ഡി.ജി.സി.എ ആവശ്യപ്പെട്ട നിർദേശങ്ങളും ആശങ്കകളും ദൂരീകരിച്ച സമഗ്ര റിപ്പോർട്ടാണ് സൗദി എയർലെൻസ് തയ്യാറാക്കിയത്. വിമാന കമ്പനിക്ക് കരിപ്പൂരിലെ ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചിരുന്നു. കഴിഞ്ഞ ജനുവരി രണ്ടിന് വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതിന് അനുകൂലമായി കരിപ്പൂരിൽ നിന്നും വിശദ പഠന റിപ്പോർട്ട് എയർപോർട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് സമർപ്പിച്ചിരുന്നു. പിന്നീട് റിപ്പോർട്ട് ജനുവരി 19നാണ് ഡി.ജി.സി.എക്ക് കൈമാറിയത്. റിപ്പോർട്ട് ഡി.ജി.സി.എ പരിശോധിച്ചതിന് ശേഷമാണ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട വിശദീകരണം ആവശ്യപ്പെട്ട് വീണ്ടും മറ്റൊരു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.
കരിപ്പൂരിൽ 300 മുതൽ 400 പേർക്ക് വരെ സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ, ബി 777-200 എൽ.ആർ, ബി 777-300 ഇ.ആർ, എ 330-300, എ 330-300 ആർ, ബി 787 ഡ്രീം ലൈനർ തുടങ്ങിയ വിമാനങ്ങളുടെ സർവീസിന് കരിപ്പൂരിലെ റൺവേ അനുയോജ്യമെന്ന് അതോറിറ്റി പഠന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
കരിപ്പൂരിൽ നേരത്തെ വലിയ വിമാനങ്ങളുടെ സർവ്വീസ് നടത്തിയ വിമാന കമ്പനിയാണ് സൗദി എയർലൈൻസ്. അതിനാലാണ് സൗദി എയർലൈൻസ് വിമാന കമ്പനിയിൽ നിന്ന് ഡി.ജി.സി.എ റിപ്പോർട്ട് തേടിയത്.