കണ്ണൂർ - അടുത്ത വർഷത്തെ തീർഥാടനത്തിന് മലബാറിൽ ഹജ്ജ് എംബാർക്കേഷൻ സെന്റർ കൊണ്ടുവരുമെന്ന് കേന്ദ്രഹജ്ജ് കമ്മറ്റി ചെയർമാർ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂർ പ്രസ്സ്‌ക്ലബ്ബിൽ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ എംബാർക്കേഷൻ സെന്റർ വരുന്നതിന് അയോഗ്യതകളൊന്നുമില്ല. കണ്ണൂരും കോഴിക്കോടും ഒരേ സാധ്യതയാണ് ഉള്ളത്. 21 എംബാർക്കേഷൻ സെന്ററുകളാണ് ഇപ്പോഴുള്ളത്. കൊച്ചി ശ്രദ്ധേയമായ എംബാർക്കേഷൻ സെന്റററാണ്. ഏറ്റവും കൂടുതൽ ഹജ്ജിന് അപേക്ഷ ലഭിക്കുന്നത് കേരളത്തിൽ നിന്നാണ്. ഹജ്ജ് കർമ്മത്തിന് വേണ്ടി ഇത്തവണ 17, 000 അപേക്ഷകളാണ് കേരളത്തിൽ നിന്ന് ലഭിച്ചത്. നമുക്കുള്ള സാധ്യതകൾ ഉപയോഗിച്ച് സുഗമമായ തീർത്ഥാടനമൊരുക്കാനാണ് ശ്രമിക്കുന്നത്.
ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ വിശ്വാസികൾ ഹജ്ജ് അനുഷ്ഠിച്ചത് 2019 ലാണ്. രണ്ട് ലക്ഷം പേരാണ് അന്ന് ഹജ്ജ് അനുഷ്ഠിച്ചത്. 1,90,000 പേർക്കാണ് ആ വർഷം ആദ്യ ലിസ്റ്റിൽ അനുമതി ലഭിച്ചത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് പതിനായിരം പേർക്ക് കൂടി പ്രത്യേക അനുമതി വാങ്ങി പതിനായിരം പേർക്ക് കൂടി ഹജ്ജ് അനുഷ്ഠിക്കാനുള്ള സാഹചര്യമുണ്ടാക്കി. സർക്കാർ ചെലവിലാണ് ഇവർക്ക് ഹജ്ജിന് പോകാനുള്ള സാഹചര്യമുണ്ടാക്കിയത്.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സഹകരിച്ച് നടപ്പാക്കേണ്ടതാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറക്കണമെന്ന കാര്യത്തിൽ എതിരഭിപ്രായമില്ല.സംസ്ഥാനവും നികുതി നിരക്ക് കുറക്കാൻ തയ്യാറാവണം. - അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു.
കെ റയിൽ വിഷയത്തിൽ ബി.ജെ.പി നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് വിഷയത്തിൽ ജനങ്ങളുമായി തുറന്ന ചർച്ച വേണമെന്നാണ് അഭിപ്രായമെന്നും ദേശീയ ഉപാധ്യക്ഷൻ കൂടിയായ അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. പ്രശാന്ത് പുത്തലത്ത് സ്വാഗതവും കെ. സതീശൻ നന്ദിയും പറഞ്ഞു.