ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരായി

ചോറ്റാനിക്കര- ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എംബിബിഎസ് ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനും രേണു രാജും സിവില്‍ സര്‍വീസിലേക്ക് എത്തുന്നത്. 2012 ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്. ദേവികുളം സബ് കലക്ടറായി ജോലി ചെയ്യവെ സ്വീകരിച്ച നടപടികള്‍ വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു. 2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്. ചങ്ങനാശേരി സ്വദേശിയായ രേണു രാജ് 2014ലാണ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ച രേണു ഇപ്പോള്‍ ആലപ്പുഴ ജില്ലാ കലക്ടറാണ്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തേ വേര്‍പിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യവിവാഹമാണിത്.
 

Latest News